യു.എസ്. കമ്പനികളെ വെറുതെവിടില്ല! മൈക്രോസോഫ്റ്റിനും ആപ്പിളിനും ഗൂഗിളിനും ഇറാന്റെ ഭീഷണി

പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ വൻകിട അമേരിക്കൻ കമ്പനികൾക്കെതിരെ മുന്നറിയിപ്പുമായി ഇറാനിയൻ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.). യു.എസും ഇസ്രയേലും നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്കുള്ള മറുപടിയായി ഈ കമ്പനികളെ ലക്ഷ്യങ്ങളായി പരിഗണിക്കുമെന്ന് ഐ.ആർ.ജി.സി. പറഞ്ഞു.
കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും അമേരിക്കൻ ഐ.ടി. കമ്പനികളും നിർമിത ബുദ്ധി (AI) കമ്പനികളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഐ.ആർ.ജി.സി. പ്രസ്താവനയിൽ പറഞ്ഞു. ഇറാനിൽ നടത്തുന്ന ഓരോ ഭീകരവാദ പ്രവർത്തനത്തിനും പകരമായി ഈ കമ്പനികളുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ ആക്രമിക്കപ്പെടുമെന്ന് ഐ.ആർ.ജി.സി. പ്രഖ്യാപിച്ചതായി പ്രസ് ടി.വി. റിപ്പോർട്ട് ചെയ്തു.
യുദ്ധം മുറുകിയതോടെ ഗൾഫ് മേഖലയിലെ യു.എസ്. കമ്പനികളുടെ നിക്ഷേപം പ്രതിസന്ധിയിലാകുമെന്ന ആശങ്കയുണ്ട്. ഈ മാസം ആദ്യം യു.എ.ഇ.യിലെ ആമസോൺ വെബ് സർവീസസിന്റെ ഡേറ്റാ സെന്ററുകളിൽ ഡ്രോണുകൾ പതിച്ചതായി കമ്പനി സ്ഥിരീകരിച്ചിരുന്നു. സംഘർഷം മുന്നോട്ടുപോവുന്നത് മേഖലയിലെ അത്യാധുനിക ഡേറ്റാ സെന്ററുകളുടെയും ഐ.ടി. ഇൻഫ്രാസ്ട്രക്ചറിന്റെയും സുരക്ഷ ഭീഷണിയിലാക്കുകയാണ്. നിർമിത ബുദ്ധി (AI) അധിഷ്ഠിത പദ്ധതികൾക്കായി ഈ മേഖലയിൽ യു.എസ്. കമ്പനികൾ ഇതിനകം കോടികൾ മുടക്കിയിട്ടുണ്ട്.
ഈ ആശങ്കകൾ വർധിപ്പിച്ചുകൊണ്ടാണ് ഇപ്പോൾ യു.എസ്. ടെക് കമ്പനികളെ തങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോർമൂസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ഈ മേഖലയിലെ സമുദ്രത്തിൽ വിന്യസിച്ചിരിക്കുന്ന ഇന്റർനെറ്റ് കേബിളുകളെ ഇറാൻ ലക്ഷ്യമിടുമെന്ന ആശങ്കയും ശക്തമാണ്.
Content Highlights: The Iranian Islamic Revolutionary Guard Corps (IRGC) has declared major US tech firms, including Microsoft, Apple, and Google, as legitimate military targets, alleging their involvement in supporting US and Israeli intelligence operations.