എതിരാളിയുടെ ശരീര ദുര്‍ഗന്ധം, 'ഡിയോഡറന്റ്' ഉപയോഗിക്കണം; ടെന്നീസ് കോര്‍ട്ടില്‍ വിചിത്ര പരാതി | Video

Photo: x.com/TheTennisLetter/
Photo: x.com/TheTennisLetter/

ടെന്നീസ് മത്സരത്തിനിടെ എതിരാളിയുടെ ശരീര ദുര്‍ഗന്ധത്തെ കുറിച്ച് വിചിത്ര പരാതിയുമായി താരം. ഫ്രാന്‍സില്‍ നടക്കുന്ന ഡബ്ല്യുടിഎ 250 ഇവന്റായ ഡി റൂണ്‍ ഓപ്പണിന്റെ ചൊവ്വാഴ്ച നടന്ന 32-ാം റൗണ്ട് മത്സരത്തിനിടെയായിരുന്നു സംഭവം. ബ്രിട്ടന്റെ ഹാരിയറ്റ് ഡാര്‍ട്ടാണ് എതിരാളിയായ ഫ്രഞ്ച് താരം ലോയിസ് ബോയ്സന്റെ ശരീര ദുര്‍ഗന്ധത്തെ കുറിച്ച് മത്സരത്തിനിടെ റഫറിയോട് പരാതി പറഞ്ഞത്. ഡാര്‍ട്ടും റഫറിയും തമ്മിലുള്ള സംഭാഷണം പുറത്തുവന്നതോടെ സംഭവം വിവാദമായി.

ലോയിസ് ബോയ്സന്റെ ശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്നും അവരോട് 'ഡിയോഡറന്റ്' ഉപയോഗിക്കാന്‍ പറയണമെന്നും ഹാരിയറ്റ് ഡാര്‍ട്ട് റഫറിയോട് പറയുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇത് വിവിധ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. മത്സരം പക്ഷേ ഡാര്‍ട്ട് നേരിട്ടുള്ള സെറ്റുകള്‍ക്ക് (0-6, 3-6) തോറ്റു. 

സംഭവം വിവാദമായതോടെ 28-കാരിയായ ഡാര്‍ട്ട് സോഷ്യല്‍ മീഡിയയിലൂടെ ക്ഷമാപണവുമായി രംഗത്തെത്തി. 'കോര്‍ട്ടില്‍ പറഞ്ഞ കാര്യത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് ശരിക്കും ഖേദം തോന്നുന്ന, മത്സരത്തിന്റെ ചൂടില്‍ സംഭവിച്ചുപോയ ഒന്നായിരുന്നു അത്. പറഞ്ഞതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ലോയിസിനോട് എനിക്ക് വളരെയധികം ബഹുമാനമുണ്ട്. ഇതില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കി ഞാന്‍ മുന്നോട്ടുപോകും.' - ഡാര്‍ട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

സംഭവം പക്ഷേ രസകരമായാണ് ലോയിസ് ബോയ്സന്‍ എടുത്തത്. ഡവിന്റെ ഒരു ഡിയോഡറന്റ് കൈവശം വെച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് കമ്പനിയുമായി ഒരു കൊളാബ് ആവശ്യമാണെന്ന് പറഞ്ഞുള്ള ഒരു ഫോട്ടോ താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.

Content Highlights: British tennis player Harriet Dart apologizes for complaining about opponent`s body odor during a ma