WWE ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു; ഹൃദയസ്തംഭനമെന്ന് റിപ്പോർട്ട്

ഹള്‍ക്ക് ഹോഗന്‍ / AP
ഹള്‍ക്ക് ഹോഗന്‍ / AP

ഫ്‌ളോറിഡ: വിഖ്യാത ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം ഹള്‍ക്ക് ഹോഗന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഫ്‌ളോറിഡയിലെ ക്ലിയര്‍വാട്ടറിലുള്ള ഹോഗന്റെ വീട്ടിലായിരുന്നു അന്ത്യം. വീട്ടില്‍നിന്ന് ഹൃദയസ്തംഭനം സംബന്ധിച്ച് എമര്‍ജന്‍സി ഫോണ്‍ കോള്‍ വന്നിരുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

താരം കോമയിലാണെന്ന അഭ്യൂഹങ്ങള്‍ ഹോഗന്റെ ഭാര്യ സ്‌കൈ തള്ളിക്കളഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് മരണം. ആഴ്ചകള്‍ക്ക് മുന്‍പാണ് ഹള്‍ക്കിന്റെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞത്. ശസ്ത്രക്രിയ്ക്കുശേഷം സുഖംപ്രാപിച്ചുവരുകയാണെന്നും ഭാര്യ അറിയിച്ചിരുന്നു. അതിനിടെ ഈവര്‍ഷമാദ്യം ഗുസ്തി ഇതിഹാസം മരണക്കിടക്കയിലാണെന്നും ശക്തമായ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. 

1980-കളിലും 1990-കളിലും സൂപ്പര്‍താര പദവിയിലേക്ക് ഉയര്‍ന്ന ഗുസ്തി താരമാണ് ഹോഗന്‍. ടെറി ബോളിയ എന്നാണ് എന്നാണ് യഥാര്‍ഥ നാമം. തന്റെ  അതിമാനുഷിക വ്യക്തിത്വം, സമാനതകളില്ലാത്ത ആരാധകവൃന്ദം എന്നിവകൊണ്ട് ഡബ്ല്യുഡബ്ല്യുഇയെ ലോകമെമ്പാടും ജനകീയമാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഒട്ടേറെ ചാമ്പ്യന്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്.

Content Highlights: Hulk Hogan Death