ചാമ്പ്യൻസ് ഫൈറ്റിൽ PSG; ഇന്റർ മിലാനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തു, കന്നിക്കിരീടം

മ്യൂണിക്: സൂപ്പർതാരനിരയുണ്ടായിട്ടും അകന്നുപോയിരുന്ന ചാമ്പ്യൻസ് ലീഗ് കിരീടം ഒടുവിൽ സ്വന്തമാക്കി ഫ്രഞ്ച് ക്ലബ് പിഎസ്ജി. മ്യൂണിക്കിലെ അലയൻസ് അരീനയിൽനടന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ് ഇന്റർമിലാനെ തോൽപ്പിച്ചു (5-0). ലീഗ് ചരിത്രത്തിൽ പിഎസ്ജിയുടെ ആദ്യകിരീടമാണ്. ഇന്ററിന്റെ നാലാംകിരീടമെന്ന സ്വപ്നമാണ് പൊലിഞ്ഞത്.
ഫൈനലിൽ പിഎസ്ജിക്കായി ഡിസൈർ ഡൗ ഇരട്ടഗോൾ (20, 63) നേടി. അഷറഫ് ഹക്കിമിയും (12) സ്കോർചെയ്തു. ക്വിച്ച ഖ്വാരസ്കേലിയ (73), സെന്നി മയൂലു (86) എന്നിവരാണ് പിഎസ്ജിയുടെ മറ്റ് സ്കോറർമാർ. കളിയിൽ ആധിപത്യംപുലർത്തിയതും കൂടുതൽ ആക്രമണം സംഘടിപ്പിച്ചതും പിഎസ്ജി ആയിരുന്നു.
2011-ൽ ഖത്തർ സ്പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ് ക്ലബ്ബിനെ സ്വന്തമാക്കിയശേഷം നേടുന്ന ഏറ്റവും പ്രധാനപ്പെട്ട കിരീടമാണിത്. കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ ലോകഫുട്‌ബോളിലെ വമ്പൻതാരങ്ങളായ ലയണൽ മെസ്സി, നെയ്മർ, കിലിയൻ എംബാപ്പെ തുടങ്ങിയവർ ഒരുമിച്ചുകളിച്ചിട്ടും നേടാൻകഴിയാതെപോയ കിരീടമാണ് സ്വന്തമായത്. സ്പാനിഷ് പരിശീലകൻ ലൂയി എൻറീക്കെയുടെ കീഴിൽ ഒത്തൊരുമയോടെ കളിക്കാൻകഴിഞ്ഞത് ടീമിന്റെ വിജയത്തിൽ നിർണായകമായി.
Content Highlights: PSG's Historic Champions League Win