നോര്‍ത്ത് ഈസ്റ്റിന്റെ വിങ്ങിലെ കരുത്തന്‍; ഡ്യൂറന്‍ഡ് കപ്പിലെ മികച്ച താരമായി ജിതിന്‍

നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം ജിതിന്‍ എം.എസ്
നോര്‍ത്ത് ഈസ്റ്റിന്റെ മലയാളി താരം ജിതിന്‍ എം.എസ്

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ചരിത്രവിജയം നേടുമ്പോള്‍ ചുക്കാന്‍പിടിച്ച് മലയാളി താരം ജിതിന്‍ എം.എസ്. കൂടെയുണ്ട്. അര്‍ഹതയ്ക്കുള്ള അംഗീകാരംപോലെ ടൂര്‍ണമെന്റിലെ മികച്ചതാരത്തിനുള്ള ഗോള്‍ഡന്‍ ബോളും ജിതിന്‍ സ്വന്തമാക്കി.

നോര്‍ത്ത് ഈസ്റ്റിന്റെ 18-ാം നമ്പര്‍ താരമായ വിങ്ങര്‍ ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു. നാലുഗോള്‍ നേടി. ഫൈനലില്‍ ആദ്യഗോളിന് അസിസ്റ്റും നല്‍കി. രണ്ടു കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. വിങ്ങിലൂടെ അതിവേഗം കുതിച്ചുകയറാനുള്ള കഴിവാണ് ജിതിന്റെ പ്രത്യേകത. അതിനൊപ്പം സ്‌കോറിങ് മികവുകൂടിയാകുമ്പോള്‍ എതിര്‍പ്രതിരോധത്തിന് നിരന്തരം തലവേദനയാകുന്നു.

തൃശ്ശൂര്‍ സ്വദേശിയായ ജിതിന്‍ 2022-ലാണ് നോര്‍ത്ത് ഈസ്റ്റ് ടീമിലെത്തിയത്. 48 മത്സരങ്ങളില്‍ ടീമിനായി ഇറങ്ങി. ഏഴ് ഗോളും നേടി. ഗോകുലം കേരള എഫ്.സി.യില്‍നിന്നാണ് നോര്‍ത്ത് ഈസ്റ്റിലേക്ക് പോയത്. ഗോകുലത്തിനൊപ്പം രണ്ട് ഐ ലീഗ് വിജയങ്ങളില്‍ പങ്കാളിയായി. 2017-18-ല്‍ കേരളം സന്തോഷ് ട്രോഫി നേടുമ്പോള്‍ വിങ്ങില്‍ ജിതിനുണ്ടായിരുന്നു.

ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് കേരള ബ്ലാസ്റ്റേഴ്സ് താരം നോഹ് സദോയി നേടി. നോഹ് ആറുഗോള്‍ നേടിയിരുന്നു. ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ ഗുര്‍മീത് സിങ്ങിനാണ്.

Content Highlights: Jithin MS, a Kerala-born footballer, starred in NorthEast United`s historic Durand Cup win