ഇസ്രയേല്‍ ഫുട്‌ബോള്‍ സംഘടനയെ സസ്‌പെന്‍ഡ് ചെയ്യണം; ഫിഫയോട് ആവശ്യമുന്നയിച്ച് ഇറാന്‍

ടെഹ്‌റാന്‍: പലസ്തീനില്‍ നടത്തുന്ന ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേല്‍ ഫുട്‌ബോള്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍. അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫയോടാണ് ഇറാന്റെ അഭ്യര്‍ഥന. ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വെബ്‌സൈറ്റിലാണ് സസ്‌പെന്‍ഷന്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഫുട്‌ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍നിന്നും ഇസ്രയേല്‍ ഫെഡറേഷനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. ഫിഫയും അതിന്റെ അസോസിയേഷന്‍ അംഗങ്ങളും ഇക്കാര്യത്തില്‍ അടിയന്തര പ്രാധാന്യത്തോടെ നടപടിയെടുക്കണം. പലസ്തീനില്‍ ഇസ്രയേല്‍ തുടരുന്ന കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കാനും പലസ്തീന്‍ ജനതയ്ക്ക് ഭക്ഷണവും മരുന്നും കുടിവെള്ളവും നല്‍കാനും ഫിഫ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ആരംഭിച്ചത്. ഇസ്രയേലില്‍ കയറി ഹമാസ് പൊടുന്നനെ നടത്തിയ ആക്രമണത്തില്‍ നിരവധി ഇസ്രയേലുകാര്‍ കൊല്ലപ്പെടുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ രൂക്ഷമായി തിരിച്ചടിച്ചു. നിലവില്‍ മുപ്പതിനായിരത്തിനടുത്ത് ആളുകളാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്.
Content Highlights: iran asks fifa to ban israel over war in gaza