വർഷം 2000 കോടി, പ്രത്യേക സുരക്ഷ,ടീമിൽ ഓഹരി; ക്രിസ്റ്റ്യാനോയുടെ പുതിയ കരാർ വിവരങ്ങൾ പുറത്ത്

ക്രിസ്റ്റ്യാനോ റൊണാൾഡോ | X.com/@AlNassrFC_EN
ക്രിസ്റ്റ്യാനോ റൊണാൾഡോ | X.com/@AlNassrFC_EN

ലണ്ടൻ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടുവർഷംകൂടി സൗദി അറേബ്യൻ ക്ലബ് അൽ നസ്‌റിൽ തുടരും. കഴിഞ്ഞദിവസമാണ് കരാർ പുതുക്കിയ വിവരം ക്ലബ് ഔദ്യോ​ഗികമായി അറിയിച്ചത്. കരാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

കരാര്‍ പ്രകാരം ഒരു വര്‍ഷം ക്രിസ്റ്റ്യാനോയ്ക്ക് 178 മില്ല്യണ്‍ പൗണ്ട് (2000 കോടി രൂപ) ലഭിക്കുമെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ലബില്‍ 15% ഓഹരിയും താരത്തിനുണ്ട്. 33 മില്ല്യണ്‍ പൗണ്ട് മൂല്യം വരുന്നതാണിത്. സൈനിങ് ബോണസായി 24.5 മില്ല്യണ്‍ പൗണ്ട് ആദ്യ വര്‍ഷം ലഭിക്കും. രണ്ടാം വര്‍ഷം ഇത് 38 മില്ല്യണ്‍ പൗണ്ടായി ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ക്ലബ് സൗദി പ്രോ ലീഗ് കിരീടം നേടിയാല്‍ എട്ട് മില്ല്യണ്‍ പൗണ്ടും ലീഗില്‍ ഗോള്‍ഡന്‍ ബൂട്ട് നേടിയാല്‍ നാല് മില്ല്യണ്‍ പൗണ്ടും ബോണസായി ക്രിസ്റ്റിയാനോയ്ക്ക് ലഭിക്കും. ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയും വിജയിക്കുകയും ചെയ്താല്‍ 6.5 മില്ല്യണ്‍ പൗണ്ട് ബോണസായി കിട്ടും. നാല് മില്ല്യണ്‍ പൗണ്ടോളം വരുന്ന പ്രൈവറ്റ് ജെറ്റിന്റെ ചെലവുകളും ക്ലബ് വഹിക്കും. 

വിവിധ ജോലികള്‍ക്കായി താരത്തിനൊപ്പം 16 പേര്‍ മുഴുവന്‍ സമയവും ഉണ്ടാകും. മൂന്ന് ഡ്രൈവര്‍മാരും വീട്ടുജോലികള്‍ക്കായി നാല് പേരുമുണ്ടാകും. രണ്ട് ഷെഫുമാരും പൂന്തോട്ട പരിപാലനത്തിനായി മൂന്ന് പേരുമുണ്ടാകും. നാലുപേര്‍ചേര്‍ന്ന് താരത്തിന് പ്രത്യേക സുരക്ഷയുമൊരുക്കും. 

അഞ്ചുവട്ടം ബലൻദ്യോർ പുരസ്കാരജേതാവായ ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡിൽനിന്ന് 2022-ലാണ് സൗദി ക്ലബ്ബിലെത്തുന്നത്. ലോകത്തെ ഞെട്ടിച്ച പ്രതിഫലത്തിലായിരുന്നു താരത്തിന്റെ ചുവടുമാറ്റം. ക്രിസ്റ്റ്യാനോയുടെ ചുവടുപിടിച്ച് നെയ്മർ, കരീം ബെൻസമ തുടങ്ങിയ ലോകത്തെ മുൻനിര താരങ്ങളും സൗദി പ്രോ ലീഗിൽ കളിക്കാനെത്തിയിരുന്നു.

ക്രിസ്റ്റ്യാനോ സൗദിയിൽ തുടരുമോ എന്നകാര്യത്തിൽ സംശയമുണ്ടായിരുന്നു. കഴിഞ്ഞമാസം ക്ലബ് വിടുകയാണെന്ന സൂചനയാണ് താരം നൽകിയിരുന്നത്. എന്നാൽ, കരാർ പുതുക്കിയതിലൂടെ എല്ലാ സംശയങ്ങളും അസ്ഥാനത്തായി. അൽ നസ്‌റിനായി 77 കളികളിൽ 74 ഗോളുകൾ നേടിയിട്ടുണ്ട്.

Content Highlights: Cristiano Ronaldo signs new Al Nassr deal details