റഷ്യൻ കമ്പനിയുമായി കരാർ; പിർലോയ്ക്ക് ഇറ്റലിയുടെ വിലക്ക്

#സ്പോർട്സ് ഡെസ്ക്
ആന്ദ്രെ പിർലോ | gettyimages
ആന്ദ്രെ പിർലോ | gettyimages

റോം: ഇറ്റലി ഫുട്‌ബോൾ ടീമിന്റെ കോച്ചായി തീരുമാനിക്കപ്പെട്ടിരുന്ന ആന്ദ്രെ പിർലോ രാഷ്ട്രീയവിവാദത്തിൽ. റഷ്യയിലെ ബെറ്റിങ് സ്ഥാപനവുമായി കരാറുള്ള പിർലോയെ ഇറ്റലി ടീമിന്റെ പരിശീലകനാക്കുന്നതിനെതിരേ രാജ്യത്തെ മുതിർന്ന നേതാക്കൾ രംഗത്തുവന്നു. ഇതോടെ, ഇറ്റലിയുടെ മുൻ ഇതിഹാസതാരം കോച്ചാകാനുള്ള സാധ്യത മങ്ങി.

‘ആ സ്ഥാനത്തേക്ക് ഇപ്പോൾ തന്നെ പരിഗണിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം അറിഞ്ഞു’വെന്ന് പിർലോ തിങ്കളാഴ്ച സാമൂഹികമാധ്യമത്തിൽ കുറിച്ചു.

യുക്രൈൻ അധിനിവേശം നടത്തിയതിനാൽ റഷ്യക്കും ബെലറൂസിനും ഇറ്റലി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ വിലക്കുണ്ട്. നേരത്തേ ഇറ്റലി ക്ലബ്ബായ യുവന്റസിന്റെ കോച്ചായിരുന്ന പിർലോ, ഇപ്പോൾ ദുബായ് യുണൈറ്റഡ് ടീമിന്റെ പരിശീലകനാണ്. ദുബായ് യുണൈറ്റഡുമായുള്ള ബന്ധത്തിന്റെ ഭാഗമായാണ് റഷ്യയിലെ ബെറ്റിങ് സ്ഥാപനമായ ഫോൺനെറ്റുമായി കരാറുണ്ടാക്കിയതെന്നും അതിന് രാഷ്ട്രീയ പശ്ചാത്തലമില്ലെന്നും പിർലോ വിശദീകരിക്കുന്നു.

ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി, മാഞ്ചെസ്റ്റർ സിറ്റിയുടെ കോച്ച് പെപ് ഗാർഡിയോള എന്നിവരും ഇറ്റലി ദേശീയ ടീമിന്റെ കോച്ചാകാൻ പരിഗണിക്കപ്പെട്ടിരുന്നു. ഇരുവരും വരുന്നില്ലെന്ന് ഉറപ്പായതോടെ പിർലോ കോച്ചാകുമെന്ന് ഉറപ്പിച്ചതാണ്. പിർലോയും പുറത്തായതോടെ അന്റോണിയോ കോണ്ടെ, റോബർട്ടോ മാൻസീനി എന്നീ പേരുകൾ ചർച്ചയിലെത്തി. നാലുതവണ ലോകചാമ്പ്യന്മാരായ ഇറ്റലി, കഴിഞ്ഞ മൂന്നു ലോകകപ്പുകളിൽ കളിക്കാൻ യോഗ്യതനേടിയില്ല.

Content Highlights: Andrea Pirlo is no longer a candidate for the Italy national football team coaching position