ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സര ടിക്കറ്റിനായി തിക്കും തിരക്കും; ലാത്തി വീശി ഒഡിഷ പോലീസ്

Photo: twitter.com
Photo: twitter.com

കട്ടക്ക്: ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരത്തിനുള്ള ടിക്കറ്റിനായി തിക്കിത്തിരക്കിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ലാത്തി വീശി ഒഡിഷ പോലീസ്. ജൂണ്‍ 12-ന് കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന്റെ ഓഫ്‌ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്കിടെയാണ് ലാത്തിച്ചാര്‍ജുണ്ടായത്. 

ബരാബതി സ്റ്റേഡിയത്തിനു പുറത്തുള്ള കൗണ്ടറില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. ഇതിനായി ബുധനാഴ്ച രാത്രി തന്നെ ആരാധകര്‍ സ്റ്റേഡിയത്തിനു പുറത്ത് തടിച്ചുകൂടിയിരുന്നു. 

ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതോടെ കൗണ്ടറിന് പുറത്തുള്ള ക്യൂ വര്‍ധിച്ചു. ഇതിനിടെ ചിലര്‍ ഇടയ്ക്ക് കയറാന്‍ ശ്രമിച്ചതോടെ തലേ ദിവസം മുതല്‍ നില്‍ക്കുന്നവര്‍ പ്രതികരിച്ചു. ഇതോടെ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി. ഇതിനിടെ സ്ത്രീകള്‍ക്കായുള്ള മൂന്നാം നമ്പര്‍ കൗണ്ടറിന് മുന്നില്‍ സ്ത്രീകള്‍ തമ്മിലടിക്കാനും ആരംഭിച്ചതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഒഡീഷ പോലീസ് ലാത്തി വീശുകയായിരുന്നു.
 

Content Highlights: Stampede lathi charge at ticket counters for Barabati t20