സഫലമായത് സ്വപ്‌നംകണ്ട നേട്ടം, എല്ലാവര്‍ക്കും നന്ദി -സജന സജീവന്‍

#നവീന്‍ മോഹന്‍ കല്പറ്റ
അച്ഛന്‍ സജീവന്‍, അമ്മ ശാരദ, അച്ഛമ്മ ശാരദ, അനുജന്‍ സച്ചിന്‍ എന്നിവര്‍ക്കൊപ്പം സജന മാനന്തവാടിയിലെ വീട്ടില്‍
അച്ഛന്‍ സജീവന്‍, അമ്മ ശാരദ, അച്ഛമ്മ ശാരദ, അനുജന്‍ സച്ചിന്‍ എന്നിവര്‍ക്കൊപ്പം സജന മാനന്തവാടിയിലെ വീട്ടില്‍

കല്പറ്റ: ''ഞാന്‍ സ്വപ്നംകണ്ട നേട്ടമാണിത്. സ്വപ്നം എത്തിപ്പിടിക്കാന്‍ സഹായിച്ച, പിന്തുണച്ച എല്ലാവര്‍ക്കും ഹൃദയംനിറഞ്ഞ നന്ദി'' -വനിതകളുടെ ടി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെത്തിയ സന്തോഷം സജനയുടെ വാക്കുകളില്‍ നിറഞ്ഞു. ''ലോകകപ്പില്‍ കളിക്കുന്നത് ക്രിക്കറ്റിനെ ജീവിതത്തോട് ചേര്‍ത്തുവെച്ചതുമുതല്‍ ആഗ്രഹിച്ച കാര്യമാണ്. ഓരോ തവണ ക്രീസിലിറങ്ങുമ്പോഴും അത് സ്വപ്നത്തിലേക്കുള്ള യാത്രയാണെന്നു വിശ്വസിച്ചു. ഓരോ നേട്ടങ്ങളും ചവിട്ടുപടികളായിക്കരുതി. സ്വപ്നം യാഥാര്‍ഥ്യമായപ്പോള്‍ 'നന്ദി' എന്നല്ലാതെ എന്താണ് പറയുക'' -സജനയുടെ വാക്കുകള്‍ വികാരനിര്‍ഭരമായി.

''കോച്ചുമാരും ട്രെയ്‌നര്‍മാരും മാത്രമല്ല അസുഖംവന്നാല്‍ പരിചരിക്കുന്നവരുമെല്ലാം ഈ നേട്ടത്തിനു പിന്നിലുണ്ട്. മാനസികപിന്തുണ നല്‍കിയവരും ഏറെ'' -സജന പറഞ്ഞു.

''അവള്‍ ആഗ്രഹിച്ചത് നേടിയല്ലോ, സന്തോഷം'' -അമ്മ ശാരദാ സജീവന്‍ പറഞ്ഞു. ''ഇന്ത്യന്‍ ടീമിലും ലോകകപ്പ് ടീമിലും ഇടംനേടണമെന്ന് അവള്‍ എപ്പോഴും പറയുമായിരുന്നു. അതിന് ഞങ്ങളാല്‍ കഴിയുന്ന പിന്തുണനല്‍കി. അവളുടെ കഠിനാധ്വാനവും കോച്ചുമാരുമാണ് നേട്ടത്തിലെത്തിച്ചത്.'' -ശാരദ പറഞ്ഞു.

ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ എ ടീം ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പര കഴിഞ്ഞ് മടക്കയാത്രയിലായിരുന്നു സജനയും സംഘവും. കേരള ക്രിക്കറ്റ് അസോസിയേഷന്റെ അന്തര്‍ജില്ലാ മത്സരങ്ങളിലൂടെ സീനിയര്‍ ടീമില്‍ ഇടംനേടിയ സജന ക്രിക്കറ്റില്‍ ചുവടുറപ്പിച്ചു. ഇത്തവണത്തെ വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ അവസാനപന്തില്‍ സിക്‌സടിച്ച് മുംബൈ ഇന്ത്യന്‍സിനെ ജയിപ്പിച്ചതോടെ സജന ലോകശ്രദ്ധയിലെത്തി. അവസാനപന്തില്‍ അഞ്ചുറണ്‍സ് വേണമെന്നിരിക്കെയാണ് സിക്‌സര്‍ നേടിയത്. അതിനുശേഷം ബംഗ്ലാദേശിലും ദക്ഷിണാഫ്രിക്കയിലും നടന്ന ട്വന്റി 20 മത്സരങ്ങളിലും ശ്രീലങ്കയില്‍നടന്ന ഏഷ്യാകപ്പിലും സജനയുണ്ടായിരുന്നു.

കേരള അണ്ടര്‍ 23 ടീം ക്യാപ്റ്റനായിരുന്നു. മാനന്തവാടി ചൂട്ടക്കടവ് സജനാ നിവാസില്‍ ജി. സജീവന്റെയും മാനന്തവാടി നഗരസഭാ കൗണ്‍സിലര്‍ ശാരദാ സജീവന്റെയും മകളാണ് സജന.
 

Content Highlights: sajana sajeevan womens t20 world cup squad