മൂന്നാം ടെസ്റ്റിലും പതിവ് തെറ്റിച്ചില്ല; ഇംഗ്ലണ്ടിനെതിരെ പാകിസ്താൻ 133 റൺസിന് പുറത്ത്

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും തകർന്നടിഞ്ഞ് പാകിസ്താൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അവർ ഒന്നാമിന്നിങ്‌സിൽ 133 റൺസിന് പുറത്തായി. നാല് വിക്കറ്റെടുത്ത ജോഷ് ടങ്ങും മൂന്ന് വിക്കറ്റ് വീതമെടുത്ത ഒലി റോബിൻസണും ജോഫ്ര ആർച്ചറും പാകിസ്താന്റെ നടുവൊടിക്കുകയായിരുന്നു.
ആകെ മൂന്ന് ബാറ്റർമാർ മാത്രമാണ് പാകിസ്താൻ നിരയിൽ രണ്ടക്കം കണ്ടത്. സൗദ് ഷക്കീൽ 43 റൺസെടുത്തപ്പോൾ റസൗള്ള 11ഉം മുഹമ്മദ് അബ്ബാസ് 21ഉം റൺസടിച്ചു. ശേഷിക്കുന്ന ബാറ്റർമാരെല്ലാം രണ്ടക്കം കാണാതെ പുറത്തായി.
സ്‌കോർ ബോർഡിൽ എട്ട് റൺസായപ്പോഴേക്കും ഓപ്പണർ സെയിം അയ്യൂബ് ക്രീസ് വിട്ടു. 10 പന്ത് നേരിട്ട അയ്യൂബിന് അക്കൗണ്ട് തുറക്കാനായില്ല. ഒലി റോബിൻസൺ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. അടുത്തത് അസാൻ അവെയ്‌സിന്റെ ഊഴമായിരുന്നു. 20 പന്തിൽ ഒമ്പത് റൺസെടുത്ത അസാനെ ജോഫ്ര ആർച്ചർ, ജോഷ് ടങ്ങിന്റെ കൈകളിലെത്തിച്ചു. പിന്നാല അബ്ദുല്ല ഷഫീഖ് (3), ഷാൻ മസൂദ് (5) എന്നിവർ ക്രീസ് വിട്ടു. ക്യാപ്റ്റൻ ബാബർ അസമിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 18 പന്തിൽ ഏഴ് റൺസെടുത്ത ബാബർ അസമിനെ ജോഷ് ടങ് ബൗൾഡാക്കി.
മുഹമ്മദ് ഗാസി ഗോരി (4), മുഹമ്മദ് ഇമ്രാൻ (5), റസൗള്ള (11), മുഹമ്മദ് അബ്ബാസ് (21) എന്നിവർക്കും അധികം ആയുസുണ്ടായിരുന്നില്ല. അഞ്ചാമനായി ക്രീസിലെത്തിയ സൗദ് ഷക്കീലാണ് അൽപമെങ്കിലും ചെറുത്തുനിന്നത്. 47 പന്തിൽ ഏഴ് ഫോറിന്റെ സഹായത്തോചെ സൗദ് 43 റൺസ് അടിച്ചു. ആദ്യ രണ്ട് ടെസ്റ്റിലും വിജയിച്ച ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
Content Highlights: Pakistan bowled out for 133 runs in the first innings of the 3rd Test against England at Edgbaston., Josh Tongue claimed 4 wickets, while Jofra Archer and Ollie Robinson took 3 wickets each., Saud Shakeel was the top scorer for Pakistan with 43 runs., England has already sealed the series by winning the first two Tests.