ധോനിയെയും മറികടന്ന് സഞ്ജു; ടി20യിൽ സിക്സർ പൂരം

Photo: ANI
Photo: ANI

അബുദാബി: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ബാറ്റിങ്ങിനിറങ്ങിയ ആദ്യമത്സരത്തിൽ തന്നെ മികച്ച പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവെച്ചത്. ഒമാനെതിരായ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയുമായാണ് സഞ്ജു ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. 45 പന്തില്‍ നിന്ന് 56 റണ്‍സെടുത്താണ്  മടങ്ങിയത്. ഇന്നിങ്സിൽ മൂന്നു വീതം സിക്‌സും ഫോറും നേടിയ സഞ്ജു മറ്റൊരു നേട്ടവും സ്വന്തമാക്കി. 

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ സഞ്ജു നാലാമതെത്തി. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിയെയാണ് ഇക്കാര്യത്തിൽ സഞ്ജു മറികടന്നത്. 307 മത്സരങ്ങളില്‍ നിന്ന് 353 സിക്‌സറാണ് സഞ്ജു അടിച്ചത്. ധോനിയുടെ സമ്പാദ്യം 350 സിക്‌സാണ്. 382 സിക്‌സ് നേടിയ ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് മൂന്നാമതും 435 സിക്‌സടിച്ച വിരാട് കോലി രണ്ടാമതുമാണ്. ടി20-യില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച ഇന്ത്യന്‍ താരം രോഹിത് ശര്‍മയാണ്. 463 മത്സരങ്ങളില്‍ നിന്ന് 547 സിക്‌സാണ് രോഹിത് നേടിയത്. 

ആദ്യരണ്ടു മത്സരങ്ങളിലും ബാറ്റുചെയ്യാൻ അവസരം കിട്ടാതിരുന്ന സഞ്ജു അവസരം മുതലാക്കുന്ന കാഴ്ചയാണ് ഒമാനെതിരേ കണ്ടത്. വൺഡൗണായി ഇറങ്ങിയ സഞ്ജുവിന് തുടക്കത്തിൽ ടച്ചുകിട്ടാൻ ബുദ്ധിമുട്ടി. തുടക്കത്തിൽ കരുതലോടെ നിന്ന സഞ്ജു പിന്നീട് വേഗംകൂട്ടി. ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോളും ക്രീസിൽ നിലയുറപ്പിച്ച് നിന്ന സഞ്ജു അക്ഷരാർഥത്തിൽ ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലുമായി. മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെ. 

Content Highlights: most sixes hit by an Indian in T20 cricket sanju overtakes dhoni