'ഫൈനലിലെ അവസാനപന്തിൽ പാക് താരത്തിന്റെ സിക്സർ, ഇന്ത്യ തോറ്റു, കല്ല്യാണദിവസം നശിപ്പിച്ചു' - ആമിർ

ലോകക്രിക്കറ്റിലെ ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ-പാക് മത്സരം. ഫൈനല്‍ മത്സരമാണെങ്കില്‍ ആവേശം അതിരുകടക്കും. ഇപ്പോഴിതാ 1986-ല്‍ ഷാര്‍ജയില്‍ നടന്ന ഓസ്ട്രല്‍-ഏഷ്യാ കപ്പ് ഫൈനൽ ദിനത്തിലുണ്ടായ ഒരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടന്‍ ആമിര്‍ ഖാന്‍. അന്ന് പാക് താരം ജാവേദ് മിയാൻദാദിന്റെ സിക്സർ തന്റെ കല്ല്യാണദിവസം നശിപ്പിച്ചുവെന്നും അത് പിന്നീട് അദ്ദേഹത്തോട് തുറന്നുപറഞ്ഞിരുന്നുവെന്നും ആമിർ പറയുന്നു.
'1986 ഏപ്രിൽ 18-നാണ് ഞാനും റീനാ ദത്തയും വിവാഹം കഴിക്കുന്നത്. രഹസ്യമായിട്ടായിരുന്നു അത് നടന്നത്. മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. ഇതേ ദിവസമാണ് ഷാർജയിൽ ജാവേദ് മിയാൻദാദ് അവസാന പന്തിൽ സിക്സർ പറത്തിയത്. വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ സമ്മർദ്ദത്തിലായിരുന്നു. എന്നാൽ എല്ലാവരും കളി കാണുകയായിരുന്നതിനാൽ ആരും ഞങ്ങളോട് ഒന്നും ചോദിച്ചില്ല.'- ആമിർ ലല്ലൻടോപ്പിനോട് പറഞ്ഞു.
'ഞാൻ വിവാഹിതനായ അതേ ദിവസം ഇന്ത്യ കളി ജയിക്കുന്നതിൽ ഞാൻ സന്തോഷവാനായിരുന്നു. അതും പാകിസ്താനെതിരേ. എന്നാൽ മിയാൻദാദ് സിക്സർ അടിച്ച് ഞങ്ങളെ തോൽപ്പിച്ചു. വർഷങ്ങൾക്ക് ശേഷം മിയാൻദാദിനെ കണ്ടുമുട്ടിയപ്പോൾ ഇക്കാര്യം പറഞ്ഞു. ഒരു വിമാനയാത്രയ്ക്കിടെയാണ് അദ്ദേഹത്തെ കണ്ടത്. നിങ്ങൾ ചെയ്തത് ശരിയായില്ലെന്നും എൻ്റെ കല്ല്യാണം നശിപ്പിച്ചെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അന്ന് നിങ്ങൾ ഒരു സിക്സർ അടിച്ചെന്നും ഞാൻ ആകെ വിഷാദത്തിലായിപ്പോയെന്നും പറഞ്ഞു. - ആമിർ അഭിമുഖത്തില്‍ പറഞ്ഞു.
ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50-ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണെടുത്തിരുന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ ഒരു ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സെഞ്ചുറി നേടിയ മിയാന്‍ദാദാണ് പാകിസ്താനായി തിളങ്ങിയത്.
Content Highlights: javed Miandad six Pakistan win over India Austral-Asia Cup final in Sharjah