സെമിയില്‍ ഒരു പന്തുപോലും കളിച്ചില്ല; ഇന്ത്യന്‍ വനിതകള്‍ ട്വന്റി-20 ലോകകപ്പ് ഫൈനലില്‍

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ സെല്‍ഫി   ഫോട്ടോ: ട്വിറ്റര്‍| ടി ട്വന്റി വേള്‍ഡ് കപ്പ്‌
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന്റെ സെല്‍ഫി ഫോട്ടോ: ട്വിറ്റര്‍| ടി ട്വന്റി വേള്‍ഡ് കപ്പ്‌

സിഡ്നി: ട്വന്റി-20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് ആനന്ദക്കണ്ണീരും ഇംഗ്ലണ്ടിന് സങ്കടപ്പെരുമഴയും. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മഴ മൂലം ഒരു പന്തുപോലും എറിയാതെ ഒലിച്ചുപോയതോടെ ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തി. സെമി ഫൈനലിന് റിസര്‍വ് ദിനമില്ലെന്ന മഴിനിയമത്തിന്റെ ആനുകൂല്യത്തില്‍, എ ഗ്രൂപ്പിലെ ചാമ്പ്യന്‍മാരെന്ന നിലയിലാണ് ഇന്ത്യ കലാശക്കളിക്ക് ടിക്കറ്റെടുത്തത്. സെമി ഫൈനലിന് റിസര്‍വ് ദിനം വേണമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആവശ്യം നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തള്ളിയിരുന്നു. 

2009-ല്‍ തുടങ്ങിയ ട്വന്റി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വനിതകള്‍ ഫൈനലിലെത്തുന്നത്. 2018-ല്‍ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. 

ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം സെമി ഫൈനലിലെ വിജയിയായിരിക്കും ഇന്ത്യയുടെ ഫൈനല്‍ എതിരാളി. എന്നാല്‍ ഈ മത്സരവും മഴമൂലം ഉപേക്ഷിച്ചാല്‍ ബി ഗ്രൂപ്പിലെ ചാമ്പ്യന്‍മാരായ ദക്ഷിണാഫ്രിക്ക ഫൈനലിലെത്തും. അങ്ങനെയെങ്കില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനലിന് കളമൊരുങ്ങും

ഒറ്റമത്സരവും തോല്‍ക്കാതെ സെമിഫൈനല്‍വരെയെത്തിയ ഇന്ത്യ ടൂര്‍ണമെന്റിലെ ഫേവറിറ്റുകളാണ്. ആദ്യമത്സരത്തില്‍തന്നെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയയെ അട്ടിമറിച്ചു. പിന്നാലെ ബംഗ്ലാദേശ്, ന്യൂസീലന്‍ഡ്, ശ്രീലങ്ക ടീമുകളെയും തകര്‍ത്ത് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. ബൗളിങ്ങിലെ ഉജ്ജ്വല പ്രകടനവും ബാറ്റിങ്ങില്‍ ഓപ്പണര്‍ ഷഫാലി വര്‍മയുടെ സ്ഥിരതയുമാണ് ഇന്ത്യക്ക് കരുത്തായത്.

Content Highlights: India vs England T 20 World Cup Semi Final

Content Highlights: