ഓസ്ട്രേലിയയോട് ആറുവിക്കറ്റിന് തോറ്റു; വനിതാ ലോകകപ്പിൽ സെമി കാണാതെ ഇന്ത്യ പുറത്ത്

#സ്പോർട്സ് ഡെസ്ക്
ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ  ഐ.സി.സി. വനിതാ ടി20 ലോകകപ്പ് മത്സരത്തിനിടെ ഹർമൻപ്രീത് കൗർ ബാറ്റ് ചെയ്യുമ്പോൾ | Photo by Dan Istitene/Getty Images
ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഐ.സി.സി. വനിതാ ടി20 ലോകകപ്പ് മത്സരത്തിനിടെ ഹർമൻപ്രീത് കൗർ ബാറ്റ് ചെയ്യുമ്പോൾ | Photo by Dan Istitene/Getty Images

ലണ്ടൻ: വനിതാ ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്ത്. നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയോട് തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ആറുവിക്കറ്റിനാണ് തോൽവി. ഇന്ത്യ ഉയർത്തിയ 171 റൺസ് വിജയലക്ഷ്യം ഓസീസ് 19 ഓവറിൽ മറികടന്നു. എല്ലിസെ പെരി, ആഷ്‌ലി ഗാർഡ്‌നർ എന്നിവരുടെ അർധസെഞ്ചുറികളാണ് ഓസീസ് വനിതകൾക്ക് ജയം സമ്മാനിച്ചത്. ഓസീസിന് പിന്നാലെ ദക്ഷിണാഫ്രിക്കയും സെമിയിലേക്ക് മുന്നേറി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ജോർജിയ വോളിനെ നഷ്ടമായിരുന്നു. പിന്നാലെ ബെത്ത് മൂണിയും ലിച്ച്ഫീൽഡുമാണ് ടീമിനെ കരകയറ്റിയത്. ഇരുവരും പുറത്തായതോടെ ടീം68-3 എന്ന നിലയിലായി. എന്നാൽ ആഷ്‌ലി ഗാർഡ്‌നർ-എല്ലിസെ പെരി കൂട്ടുകെട്ട് ടീമിനെ ജയത്തിനടുത്തെത്തി. ഇരുവരും അർധസെഞ്ചുറി തികച്ചു. എല്ലിസെ പെരി 38 പന്തിൽ നിന്ന് 56 റൺസും ഗാർഡ്‌നർ 29 പന്തിൽ നിന്ന് 53 റൺസുമെടുത്തു. ഒടുക്കം 19 ഓവറിൽ ടീം ജയത്തിലെത്തി. ഇന്ത്യ ലോകകപ്പിൽ നിന്ന് പുറത്തുമായി.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ തകർപ്പൻ അർധസെഞ്ചുറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണെടുത്തത്. 25 പന്തുകളിൽ നിന്നാണ് ഹർമൻപ്രീത് അർധസെഞ്ചുറി തികച്ചത്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്മൃതി മന്ദാനയും ഷഫാലി വർമയും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 66 റൺസ് കൂട്ടിച്ചേർത്തു. മന്ദാന 37 പന്തിൽ 38 റണ്ണും ഷഫാലി 26 പന്തിൽ 34 റൺസും എടുത്തു. ജെമീമ റോഡ്രിഗസുമായുള്ള ആശയക്കുഴപ്പത്തെത്തുടർന്നാണ് മന്ദാന റൺ ഔട്ടായത്. ജെമീമ 28 പന്തിൽ 34 റൺസും എടുത്തു.