വനിതാ ലോകകപ്പ്; ദക്ഷിണാഫ്രിക്കയെ പത്ത് വിക്കറ്റിന് തകര്‍ത്തെറിഞ്ഞ് ഇംഗ്ലണ്ട്

ഇം​ഗ്ലണ്ട് താരങ്ങളുടെ ആഘോഷം | AP
ഇം​ഗ്ലണ്ട് താരങ്ങളുടെ ആഘോഷം | AP

ഗുവാഹത്തി: വനിതാ ലോകകപ്പില്‍ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ പത്ത് വിക്കറ്റിന് ഇംഗ്ലണ്ട് തകര്‍ത്തെറിഞ്ഞു. 69 റണ്‍സിന് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട ഇംഗ്ലീഷ് വനിതകള്‍ ഒരു വിക്കറ്റും നഷ്ടപ്പെടുത്താതെ 14.1 ഓവറില്‍ ലക്ഷ്യം അടിച്ചെടുത്തു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഒരു ബാറ്റര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.

ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ക്കാര്‍ക്കും ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. മുന്‍നിര ബാറ്റിങ് നിര അപ്പാടെ തകര്‍ന്നടിഞ്ഞു. വിക്കറ്റ് കീപ്പര്‍ സിനാലോ ജാഫ്ത മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്. ജാഫ്ത 36 പന്തില്‍ നിന്ന് 22 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടക്കം കടന്ന ഏക ബാറ്ററും ജാഫ്തയാണ്. മറ്റൊരു താരത്തിനും രണ്ടക്കം പോലും കടക്കാനായില്ല. ഒടുക്കം 20.4 ഓവറില്‍ 69 റണ്‍സിന് എല്ലാവരും പുറത്തായി. ഇംഗ്ലണ്ടിനായി ലിന്‍സി സ്മിത്ത് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ ആമി ജോണ്‍സും ടമ്മി ബിയോമോണ്‍ടും മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഇരുവരും ശ്രദ്ധയോടെ ദക്ഷിണാഫ്രിക്കന്‍ ബൗളിങ്ങിനെ നേരിട്ടു. പത്തോവര്‍ അവസാനിക്കുമ്പോള്‍ 39-0 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ പിന്നീട് സ്‌കോറിങ്ങിന് വേഗം കൂട്ടിയ ഇരുവരും ചേര്‍ന്ന് 14.1 ഓവറില്‍ ടീമിനെ ജയത്തിലെത്തിച്ചു. ആമി ജോണ്‍സ് 40 റണ്‍സെടുത്തും ടമ്മി ബിയോമോണ്‍ട് 21 റണ്‍സെടുത്തും പുറത്താവാതെ നിന്നു.

Content Highlights: icc womens world cup england beat south africa