വനിതാ ടി20 ലോകകപ്പ്; ഇന്ത്യയെ കീഴടക്കി ഓസ്‌ട്രേലിയ സെമിയില്‍

Photo:AP
Photo:AP

ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തോല്‍വി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയെ കീഴടക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയന്റുമായി ഓസ്ട്രേലിയന്‍ വനിതകള്‍ ലോകകപ്പ് സെമിയിലെത്തി. ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് വനിതകള്‍ പരാജയപ്പെടുത്തിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനേ ആയുള്ളൂ.

അതേസമയം ഇന്ത്യയ്ക്ക് സെമി പ്രവേശനത്തിനായി കാത്തിരിക്കണം. ന്യൂസിലന്‍ഡ്- പാകിസ്താന്‍ മത്സരഫലത്തെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സെമി പ്രവേശം.നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുള്ള ഇന്ത്യ ഗ്രൂപ്പ് എ യില്‍ നിലവില്‍ രണ്ടാമതാണ്. 

ഓസ്ട്രേലിയ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് നാലാം ഓവറില്‍ ഷഫാലി വര്‍മയെ(20) നഷ്ടമായി. പിന്നാലെ സ്മൃതി മന്ദാന(6)ജെമീമ റോഡ്രിഗസും(16) കൂടാരം കയറി. നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയുമാണ് ഇന്ത്യന്‍ സ്‌കോറുയര്‍ത്തിയത്. റിച്ച ഘോഷ്(1), പൂജ വസ്ട്രാക്കര്‍ എന്നിവര്‍ നിരാശപ്പെടുത്തി. അര്‍ധസെഞ്ചുറിയുമായി ഹര്‍മന്‍പ്രീത് കൗര്‍ പൊരുതിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. നിശ്ചിത 20-ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സിന് ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു.

നേരത്തേ നിശ്ചിത 20-ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് ഓസ്ട്രേലിയയെടുത്തത്. ഓപ്പണര്‍ ഗ്രേസ് ഹാരിസ്, തഹ്ലിയ മഗ്രാത്ത്, എല്ലിസ് പെറി എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിന് ഭേദപ്പെട്ട
സ്‌കോര്‍ സമ്മാനിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് 17 റണ്‍സെടുക്കുന്നതിനിടയില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഗ്രേസ് ഹാരിസ്(40),തഹ്ലിയ മഗ്രാത്ത്(32)എന്നിവരുടെ കൂട്ടുകെട്ടാണ് ടീമിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എല്ലിസ് പെറി(32), ഫോബെ ലിച്ച്ഫീല്‍ഡ്(15), അന്നാബെല്‍ സതര്‍ലാന്‍ഡ്(10) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സിന് ഓസ്ട്രേലിയയുടെ ഇന്നിങ്സ് അവസാനിച്ചു.ഇന്ത്യയ്ക്കായി രേണുക സിങ്, ദീപ്കി ശര്‍മ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlights: ICC Womens T20 World Cup, 2024 India Women vs Australia Women