അഞ്ചാം ടെസ്റ്റിൽ കളിക്കാത്തത് പരിക്കേറ്റതിനാലോ? ബുംറ ഏഷ്യാകപ്പിൽ കളിക്കുന്നതും സംശയത്തിൽ

ലണ്ടൻ: ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയ്ക്ക് പരിക്കെന്ന് റിപ്പോർട്ട്. കാൽമുട്ടിനാണ് താരത്തിന് പരിക്കേറ്റതെന്നാണ് വിവരം. സ്കാനിങ് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ പരിക്ക് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുകയുള്ളൂ. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിൽ ബുംറയുണ്ടായിരുന്നില്ല. പിന്നാലെ താരം ടീം ക്യാമ്പിൽനിന്നു മടങ്ങിയിരുന്നു.
ബുംറയ്ക്ക് കാല്‍മുട്ടിനാണ് പരിക്കേറ്റതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. അതിനാല്‍ തന്നെ ശസ്ത്രക്രിയ ആവശ്യമില്ല. ബിസിസിഐയുടെ മെഡിക്കല്‍ സംഘം സ്‌കാനിങ് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിശ്രമം അനുവദിക്കുകയായിരുന്നുവെന്നാണ് മാനേജ്മെന്റ് പറഞ്ഞിരുന്നതെങ്കിലും അഞ്ചാം ടെസ്റ്റിൽ താരം കളിക്കാത്തത് പരിക്കേറ്റതിനാലാണെന്നാണ് സൂചന.
ടീമിലെ പ്രധാന പേസ് ബൗളറായ ബുംറയുടെ ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളിൽ മൂന്നെണ്ണത്തിലേ കളിപ്പിക്കൂ എന്ന് ടീം മാനേജ്‌മെന്റ് നേരത്തേ വ്യക്തമാക്കിയിരുന്നു. ലീഡ്‌സിലും ലോർഡ്‌സിലും മാഞ്ചെസ്റ്ററിലും കളിച്ച ബുംറ അഞ്ചാം ടെസ്റ്റിൽ ഇറങ്ങില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. മൂന്നുമത്സരങ്ങളിലായി 119.4 ഓവർ ബൗൾചെയ്ത് ആകെ 14 വിക്കറ്റ് നേടി. രണ്ടുതവണ അഞ്ചുവിക്കറ്റ് നേടി.
സെപ്റ്റംബർ ഒൻപതുമുതൽ 28 വരെ യുഎഇയിൽ നടക്കുന്ന ഏഷ്യാകപ്പ് ടൂർണമെന്റിലാണ് ഇന്ത്യയുടെ അടുത്തമത്സരം. വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര ഒക്ടോബർ രണ്ടിന് തുടങ്ങും. രണ്ടിലും കളിക്കുന്നത് ബുംറയ്ക്ക് പ്രായോഗികമല്ല. ബുംറയുടെയും കോച്ച് ഗൗതം ഗംഭീറിന്റെയും താത്‌പര്യമനുസരിച്ചാകും തീരുമാനം.
Content Highlights: bumrah injured india england test workload report