ഏഷ്യാകപ്പിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു, 950 രൂപ മുതൽ വാങ്ങാം; ഇന്ത്യ-പാക് മത്സരമടങ്ങുന്ന പാക്കേജും

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ടിക്കറ്റുകളുടെ വിൽപന പ്ലാറ്റിനംലിസ്റ്റ് ഡോട്ട് നെറ്റ് എന്ന വെബ് സൈറ്റ് വഴിയാണ് ആരംഭിച്ചത്. സെപ്റ്റംബർ ഒമ്പതിനാണ് ഏഷ്യാകപ്പ് ക്രിക്കറ്റ് ആരംഭിക്കുന്നത്. അതേസമയം വ്യാജന്മാരെ കുറിച്ച് ജാഗ്രതവേണമെന്നും സമൂഹ മാധ്യമങ്ങളിലെ ഓഫറുകളിൽ വീഴരുതെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മുന്നറിയിപ്പ് നൽകി.
മത്സരങ്ങൾ നടക്കുന്ന ദുബായിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നും അബുദാബിയിലെ സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്നും ടിക്കറ്റുകൾ വാങ്ങാനും അവസരം ഉണ്ടാകും. എന്നാൽ ഇതിനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. 40 ദിര്‍ഹം (950 ഇന്ത്യൻ രൂപ) മുതലാണ് ടിക്കറ്റ് വില. അബുദാബിയിലെ മത്സരങ്ങൾക്ക് 40 ദിർഹം മുതലും ദുബായിലെ മത്സരങ്ങൾക്ക് 50 ദിർഹം മുതലുമാണ് നൽകേണ്ടി വരിക.
അതേസമയം ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിനുള്ള ടിക്കറ്റുകൾ 1,400 ദിർഹം മുതൽ ആരംഭിക്കുന്ന ഏഴ് മത്സര ടിക്കറ്റ് പാക്കേജിലാണ് ലഭിക്കുക. ഇതനുസരിച്ച് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ- പാകിസ്താന്‍ മത്സരത്തിന് പുറമെ യുഎഇയുടെ മത്സരവും കാണാന്‍ സാധിക്കും. സൂപ്പര്‍ ഫോറിലെ നാല് മത്സരങ്ങളും ഫൈനല്‍ മത്സരവും പാക്കേജിൽ ഉൾപ്പെടും. ഏഴ് മത്സര ടിക്കറ്റ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത, ശേഷിക്കുന്ന ഓരോ മത്സരങ്ങൾക്കും ആരാധകർ പ്രത്യേകം ടിക്കറ്റുകൾളെടുക്കണം.. അതേസമയം, വ്യാജ ടിക്കറ്റുകളെ കുറിച്ചും ഓഫറുകളെ കുറിച്ചും ജാഗ്രത പാലിക്കണമെന്ന് ക്രിക്കറ്റ് കൗൺസിൽ അറിയിച്ചിട്ടുണ്ട്.
Content Highlights: asia cup cricket ticket india pakistan match package