ബാറ്റിങ് തീരുമാനം പാളി; ആദ്യപന്തിൽ ഹർദിക് വക സ്ട്രോക്ക്, പിറകെ ബുംറയും; പാകിസ്താന് 2 വിക്കറ്റ് നഷ്ടം

ഇന്ത്യൻ താരങ്ങൾ | ഫോട്ടോ - എപി
ഇന്ത്യൻ താരങ്ങൾ | ഫോട്ടോ - എപി

ദുബായ്: ഏഷ്യാ കപ്പിലെ ക്ലാസ് പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരത്തില്‍ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ് നേടി ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ താരം ഹാര്‍ദിക് പാണ്ഡ്യ. ഇതോടെ ഇന്ത്യയുടെ തുടക്കം സ്വപ്‌നസമാനമായി. ആദ്യ രണ്ടോവര്‍ പിന്നിട്ടപ്പോള്‍ രണ്ടുവിക്കറ്റുകള്‍ പാകിസ്താന് നഷ്ടമായി. ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുത്ത് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താമെന്ന് കരുതിയെങ്കിലും വിക്കറ്റ് വീഴ്ച ആത്മവിശ്വാസം കെടുത്തിയിരിക്കുകയാണ്.

ആദ്യ ഓവര്‍ എറിയാനെത്തിയ ഹാര്‍ദിക്, വൈഡെറിഞ്ഞാണ് തുടങ്ങിയത്. അതോടെ പാകിസ്താന് ഒരു റണ്ണിന്റെ ആനുകൂല്യം. തുടര്‍ന്നെറിഞ്ഞ പന്തില്‍ പാക് ഓപ്പണര്‍ സായിം അയ്യൂബിനെ ജസ്പ്രീത് ബുംറയുടെ കൈകളിലേക്ക് നല്‍കി പാണ്ഡ്യ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചു. ഏഷ്യാകപ്പില്‍ ആദ്യ മത്സരത്തില്‍ ഒമാനോട് ഗോള്‍ഡന്‍ ഡക്കായ സായിം, രണ്ടാം മത്സരത്തിലും അതേ നാണക്കേട് ആവര്‍ത്തിച്ചു. 

രണ്ടാം ഓവര്‍ എറിഞ്ഞ ബുംറ രണ്ടാം പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസിനെ (3) മടക്കിയതോടെ പാകിസ്താന്‍ വലിയ പ്രതിസന്ധിയിലായി. ഹാര്‍ദിക്കിന് ക്യാച്ചായാണ് മടക്കം. ആക്രമിച്ചുകളിക്കാന്‍ തുനിഞ്ഞ ഹാരിസിന് അധികം ആയുസ്സ് നല്‍കാന്‍ ബുംറ തയ്യാറായില്ല.

Content Highlights: India vs Pakistan, Asia Cup 2025