തുടര്‍ച്ചയായി നാലുവിക്കറ്റ് വീഴ്ത്തി ഹോള്‍ഡര്‍, ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര നേടി വിന്‍ഡീസ്

Photo: twitter.com/ICC
Photo: twitter.com/ICC

ബ്രിഡ്ജ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പര സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. അഞ്ചാമത്തെയും അവസാനത്തെയും ട്വന്റി 20 മത്സരത്തില്‍ വിന്‍ഡീസ് 17 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്തു. തുടര്‍ച്ചയായി നാലുപന്തില്‍  നാലുവിക്കറ്റ് വീഴ്ത്തിയ ജേസണ്‍ ഹോള്‍ഡറിന്റെ മികവിലാണ് വിന്‍ഡീസ് വിജയം നേടിയത്. 

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 19.5 ഓവറില്‍ 162 റണ്‍സിന് ഓള്‍ ഔട്ടായി. 20-ാം ഓവറിലെ രണ്ട്, മൂന്ന്, നാല്, അഞ്ച് പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് ഹോള്‍ഡര്‍ ചരിത്രം കുറിച്ചത്. വെസ്റ്റ് ഇന്‍ഡീസിനായി ; ഹാട്രിക്ക് നേടുകയും നാലുപന്തുകളില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ആദ്യ താരം എന്ന റെക്കോഡ് ഹോള്‍ഡര്‍ സ്വന്തമാക്കി. ഹോള്‍ഡറാണ് മത്സരത്തിലെ താരം. പരമ്പരയുടെ താരവും ഹോള്‍ഡറാണ്. 

ക്രിസ് ജോര്‍ദാന്‍, ആദില്‍ റഷീദ്, സാഖിബ് മഹ്മൂദ്, സാം ബില്ലിങ്‌സ് എന്നിവരെയാണ് തുടര്‍ച്ചായ നാല് പന്തുകളില്‍ ഹോള്‍ഡര്‍ മടക്കിയത്. ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ ഹോള്‍ഡറിന് സാധിച്ചു. മത്സരത്തില്‍ 2.5 ഓവറുകളില്‍ നിന്ന് 27 റണ്‍സ് വിട്ടുനല്‍കി ഹോള്‍ഡര്‍ അഞ്ചുവിക്കറ്റ് വീഴ്ത്തി. 

ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ ഇന്‍ഡീസ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. 41 റണ്‍സെടുത്ത കീറണ്‍ പൊള്ളാര്‍ഡും 35 റണ്‍സെടുത്ത റോവ്മാന്‍ പവലും 34 റണ്‍സ് നേടിയ ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ്ങും വിന്‍ഡീസിനുവേണ്ടി തിളങ്ങി. ഇംഗ്ലണ്ടിനായി ആദില്‍ റഷീദും ലിയാം ലിവിങ്സ്റ്റണും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി ജെയിംസ് വിന്‍സ് 35 പന്തുകളില്‍ നിന്ന് 55 റണ്‍സെടുത്തു. 41 റണ്‍സെടുത്ത സാം ബില്ലിങ്ങും മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ഹോള്‍ഡര്‍ക്ക് പുറമേ വിന്‍ഡീസിനായി അകിയല്‍ ഹൊസെയ്ന്‍ നാല് വിക്കറ്റ് സ്വന്തമാക്കി.  ഈ വിജയത്തോടെ വിന്‍ഡീസ് പരമ്പര 3-2 ന് സ്വന്തമാക്കി. 

Content Highlights: 4 Wickets In 4 Balls, Jason Holder Creates History For West Indies

Content Highlights: