പി.പി. രഘുപാൽ: മൂന്ന് പതിറ്റാണ്ട് തലശ്ശേരിയിൽ മാതൃഭൂമിയുടെ മുഖം

പി.പി. രഘുപാൽ
പി.പി. രഘുപാൽ

മൂന്നു പതിറ്റാണ്ട് തലശ്ശേരിയിൽ മാതൃഭൂമിയുടെ ലേഖകനായിരുന്നു പി.പി. രഘുപാൽ. തലശ്ശേരിക്കാരനായ രഘുപാൽ പത്ര ഏജന്റായി പിന്നിട് ലേഖകനാവുകയായിരുന്നു.

മാതൃഭൂമി പത്രത്തിന്റെ ഏജന്റായിരുന്ന അച്ഛൻ രാഘവൻ മരിച്ചപ്പോഴാണ് പി.പി. രഘുപാൽ ഈ മേഖലയിലേക്ക് കടന്നുവന്നത്.

മുംബൈ സെൻട്രൽ എക്‌സൈസിൽ പ്രിവന്റീവ് ഓഫീസറായി രഘുപാൽ ജോലിയിൽ പ്രവേശിച്ച സമയത്താണ് അച്ഛൻ മരിച്ചത്. സെൻട്രൽ എക്‌സൈസിലെ ജോലിയുപേക്ഷിച്ച് അച്ഛന്റെ പിൻതുടർച്ചയായി മാതൃഭൂമിയിൽ ഏജൻസി ചുമതല ഏറ്റെടുത്തു. 1962-ലാണ് മാതൃഭൂമി ലേഖകനായത്. ജീവതാന്ത്യംവരെ അദ്ദേഹം മാതൃഭൂമിയുടെ ലേഖകനായിരുന്നു.

തുടക്കത്തിൽ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലുമെല്ലാം പത്രവിതരണ ഏജൻസിയുണ്ടായിരുന്നു. പിന്നിട് തലശ്ശേരി നഗരസഭാ പ്രദേശത്ത് മാത്രമായി ഏജൻസി. തലശ്ശേരിയിൽ വർഗീയ കലാപമുണ്ടായപ്പോൾ രഘുപാലായിരുന്നു മാതൃഭൂമിയുടെ ലേഖകൻ.

സി.എച്ച്. മുഹമ്മദ് കോയക്കെതിരേ തലശ്ശേരി ഐ.ബി.യിൽ നടന്ന വധശ്രമം, തലശ്ശേരി ടെമ്പിൾഗേറ്റിൽ നടന്ന തീവണ്ടി അപകടം, സോമൻ കൊലക്കേസ് എന്നിവ അക്കാലത്തെ പ്രധാന സംഭവങ്ങളായിരുന്നു. അവ മാതൃഭൂമിക്കുവേണ്ടി റിപ്പോർട്ട് ചെയ്തത് രഘുപാലാണ്.

കായികവാർത്തകളോടായിരുന്നു അദ്ദേഹത്തിന് ഏറെയിഷ്ടം. 1994 ഓഗസ്റ്റ് 17-ന് 54-ാം വയസ്സിലായിരുന്നു അന്ത്യം.

Content Highlights: Mathrubhumi 100 Years