'ദീര്‍ഘകാല നിക്ഷേപമായി ഫ്‌ലാറ്റുകളും വില്ലകളും വാങ്ങുന്നത് ലാഭകരം'

#തയ്യാറാക്കിയത്: വനിതാ വിനോദ്
ക്രെഡായ് കേരള സിഇഒ സേതുനാഥ് മുകുന്ദന്‍
ക്രെഡായ് കേരള സിഇഒ സേതുനാഥ് മുകുന്ദന്‍

മാതൃഭൂമി ഡോട്ട് കോം ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോക്ക് ശനിയാഴ്ച തുടക്കമാവുകയാണ്. പ്രവാസി മലയാളികള്‍ക്കുള്ള മികച്ച അവസരമാണ് ഷാര്‍ജയില്‍ ഒരുങ്ങുന്നത്. ഒരു പ്രോപ്പര്‍ട്ടി വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, ഇപ്പോഴത്തെ പ്രവാസികള്‍ക്കിടയിലെ ട്രെന്‍ഡ്, നിക്ഷേപം നമുക്ക് ഭാവിയിലുണ്ടാക്കുന്ന ഗുണങ്ങള്‍ തുടങ്ങി ഒരു നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ടതെല്ലാം ക്രെഡായ് കേരള സിഇഒ സേതുനാഥ് മുകുന്ദന്‍ പങ്കുവെയ്ക്കുന്നു.

കേരള പ്രൊപ്പര്‍ട്ടി എക്‌സ്‌പോയുടെ പുതിയ എഡിഷന്‍ തുടങ്ങുകയാണല്ലോ? മുന്‍പുള്ള വര്‍ഷങ്ങളിലെ പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഏതെല്ലാം വിധത്തില്‍ പ്രവാസി നിക്ഷേപകര്‍ക്ക് ഗുണം ചെയ്തിട്ടുണ്ട്? 

മാതൃഭൂമി ഡോട്ട് കോം നടത്തുന്ന കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ 11-ാമത് പതിപ്പാണിത്. അതിന്റെ അര്‍ഥംതന്നെ പ്രവാസികള്‍ ഈ എക്‌സ്‌പോയെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു എന്നാണ്. എക്‌സ്‌പോയിലൂടെ പ്രദര്‍ശിപ്പിക്കുന്ന പ്രോപ്പര്‍ട്ടികള്‍ പ്രവാസികള്‍ക്ക് നേരിട്ടറിയാനാവും. നാട്ടില്‍ ചെല്ലുമ്പോള്‍ അവര്‍ക്ക് അതിനെക്കുറിച്ച് കുറച്ചുകൂടി വിശദമായി മനസ്സിലാക്കി അവിടെതന്നെ ബില്‍ഡര്‍മാരുമായി ഡീലുകളുറപ്പിക്കാന്‍ സഹായിക്കുന്നു. എന്തുകൊണ്ടും ഒരു കുടക്കീഴില്‍ നടത്തുന്ന ഇത്തരം എക്‌സ്‌പോകള്‍ പ്രവാസികള്‍ക്ക് തങ്ങളുടെ സ്വപ്‌നഭവനം എന്ന സങ്കല്‍പ്പത്തെ യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുന്നുണ്ട്. 

പ്രോപ്പര്‍ട്ടി എക്‌സ്‌പോയിലൂടെ ബില്‍ഡേഴ്സിന് അവരുടെ ഫ്‌ലാറ്റുകള്‍, വില്ലകള്‍ എന്നിവ വേഗത്തില്‍ വില്‍ക്കാന്‍ സാധിക്കുന്നുണ്ടൊ? 

വില്‍പ്പനയേക്കാള്‍ കൂടുതല്‍, പ്രവാസികളെ അടുത്തറിയാനും അവര്‍ക്ക് ബ്രാന്‍ഡിനെ കൂടുതല്‍ പരിചയപ്പെടുത്താനും കേരളത്തിലെ വികസനങ്ങളെ നമ്മുടെ മലയാളികള്‍ക്ക് പരിചയപ്പെടുത്താനും കൂടിയാണ് ബില്‍ഡര്‍മാര്‍ കൂടുതലായും ഉദ്ദേശിക്കുന്നത്. വില്‍പ്പന രണ്ടാമത്തെ ഘട്ടമാണ്. കാരണം റിയല്‍ എസ്റ്റേറ്റിലുള്ള നിക്ഷേപം എന്ന് പറയുന്നത് പെട്ടെന്നുള്ളൊരു വാങ്ങലോ വില്‍ക്കലോ അല്ല. അതിന് അതിന്റേതായ സമയമെടുക്കും. ഒരു കസ്റ്റമര്‍ ഫ്‌ളാറ്റ് വാങ്ങുന്നുണ്ടെങ്കില്‍ ആ ബില്‍ഡറെക്കുറിച്ച് നന്നായി മനസ്സിലാക്കി, തൃപ്തി വരുന്ന സമയത്തുമാത്രമേ ആ നിക്ഷേപത്തിലേക്ക് കടക്കുകയുള്ളൂ. അതുകൊണ്ട് ഒരിക്കലും സ്റ്റാളുകളില്‍തന്നെ കണ്‍ഫേമ്ഡ് സെയില്‍ എന്നത് ഉറപ്പിക്കാനാവില്ല. എന്നാല്‍ സെയില്‍ നടക്കുന്ന സന്ദര്‍ഭങ്ങളുമുണ്ട്. പ്രൊജക്ടുകളെ കൂടുതല്‍ മനസ്സിലാക്കികൊടുത്ത്, നാട്ടില്‍ വരുമ്പോള്‍ സൈറ്റുകളിലെത്തിച്ച് നേരിട്ട് കണ്ട്, അവരുടെ താല്പ്പര്യങ്ങളെ മനസ്സിലാക്കി ഡീലുറപ്പിക്കുക എന്നതാണ് നമ്മുടെ ബില്‍ഡര്‍മാര്‍ ഉദ്ദേശിക്കുന്നത്. 

കഴിഞ്ഞ വര്‍ഷങ്ങളിലത്രയും എക്‌സ്‌പോയില്‍ പങ്കാളികളായതും പുതുതായി പങ്കെടുക്കുന്നതുമായ ബില്‍ഡേഴ്സ് എന്താണ് ഇതിനെക്കുറിച്ച് പറയുന്നത്? 

ഒരു പത്രപരസ്യത്തിലൂടെയോ അല്ലെങ്കില്‍ മറ്റേതൊരു പരസ്യത്തിലൂടെയോ കിട്ടുന്ന ഫീഡ്ബാക്കല്ല എക്‌സ്‌പോയില്‍ വരുമ്പോള്‍ കിട്ടുന്നത്. അത് കുറേക്കൂടി നേരിട്ട് ഒരു കസ്റ്റമറും സ്റ്റാളില്‍ വില്‍ക്കുന്ന എക്‌സിക്യൂട്ടീവ് ആയി ഒരു ആശയവിനിമയം അവിടെ നടക്കുന്നുണ്ട്. ഒരു മണിക്കൂറോ രണ്ട് മണിക്കൂറോ ഉള്ള ആ സമയത്തിനുള്ളില്‍ ഒരു വ്യക്തിഗത ബന്ധം കൂടി അവിടെ വളരുന്നുണ്ട്. പ്രൊജക്ടുകളെക്കുറിച്ചും എക്‌സ്‌പോ സെന്ററില്‍ വരുന്ന നിക്ഷേപകനെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ബാങ്കുകളുടെ ഫിനാന്‍ഷ്യല്‍ കാര്യങ്ങളെക്കുറിച്ചും കൂടുതല്‍ മനസ്സിലാക്കാന്‍ എക്‌സ്‌പോ വേദി സഹായിക്കുന്നുണ്ട്. അതൊരിക്കലും ഒരു ബില്‍ഡറുടെ ഓഫീസില്‍ നേരിട്ട് പോയാല്‍ മാത്രം എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. അതുകൊണ്ടുതന്നെയാണ് ഈ എക്‌സ്‌പോക്ക് എന്നും പ്രാധാന്യം കല്‍പ്പിക്കുന്നത്. 

റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച് കോവിഡ് സൃഷ്ടിച്ച മാന്ദ്യം അവസാനിച്ചെന്ന് പൂര്‍ണ്ണമായും പറയാനാവുമോ?

കോവിഡിന്റെ മാന്ദ്യം റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ബാധിച്ചിട്ടേയുണ്ടായില്ല. അന്നത്തെ കാലഘട്ടത്തില്‍ നമ്മുടെ പ്രവാസികള്‍ക്കെല്ലാവര്‍ക്കും ഉണ്ടായ വലിയ പ്രയാസം നാട്ടിലെത്തുമ്പോള്‍ ക്വാറന്റൈന്‍ ഇരിക്കണം എന്നതായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഹോട്ടലുകളിലും ബന്ധുക്കളുടെ വീട്ടിലുമെല്ലാം പോയിരിക്കേണ്ട അവസ്ഥ വരികയും അത് ദിവസങ്ങളോളം ആകുമ്പോള്‍ അതിന്റേതായ ബുദ്ധിമുട്ടുകളുമുണ്ടായി. പ്രവാസികളെ സംബന്ധിച്ച് സ്വന്തമായൊരു വീട് നാട്ടില്‍ ആവശ്യമാണ്. കാരണം ഇത്തരം സന്ദര്‍ഭങ്ങള്‍ വീണ്ടും വന്നാലും നാട്ടില്‍ തിരികെയെത്തുമ്പോള്‍ സ്വന്തമായൊരു വീട് അത്യാവശ്യമാണല്ലോ. അത് കോവിഡ് കാലഘട്ടം മനസ്സിലാക്കികൊടുത്തു. 

ആളുകള്‍ വലിയ രീതിയില്‍ ഫ്‌ലാറ്റുകള്‍ വാങ്ങുന്നുണ്ടൊ? ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് എങ്ങനെയാണ്?

തീര്‍ച്ചയായും, മലയാളികളെ സംബന്ധിച്ച് ഓരോ വ്യക്തിക്കും സ്വന്തമായൊരു വീട് എന്നത് തന്നെയാണ് ഏറ്റവും വലിയൊരു ആഗ്രഹം. ഇപ്പോഴത്തെ അവസ്ഥയില്‍ നമ്മുടെ വര്‍ക്ക് കള്‍ച്ചര്‍ വളരെ മാറിയിരിക്കുന്നു. കോവിഡിന് ശേഷം കൂടുതലും വര്‍ക്ക് ഫ്രം ഹോം കള്‍ച്ചറായി. കുട്ടികളെ സംബന്ധിച്ചിടത്തോളം ഓണ്‍ലൈന്‍ പഠിത്തം വ്യാപകമായി. സ്‌കൂളിലായാലും ട്യൂഷനായാലും ഓണ്‍ലൈന്‍ പഠനത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. നാട്ടിലിപ്പോ മഴയാണ്. പല സ്‌കൂളുകളും ഓണ്‍ലൈന്‍ പഠനത്തിലേക്ക് വഴിമാറി. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു പ്രൈവറ്റ് ഏരിയ അത്യാവശ്യമാണ്. അപ്പോള്‍ 2 ബെഡ്‌റൂം, 3 ബെഡ്‌റൂം എന്നത് കൂടാതെ അഡീഷണലായിട്ട് അവര്‍ക്ക് കംഫര്‍ട്ട് സ്‌പേയ്‌സ് കൂടി വേണമെന്ന സങ്കല്‍പ്പമായി. അതുകൊണ്ടുതന്നെ ചെറുതും വലുതും അതിനേക്കാളുപരി ലക്ഷ്വറി ആയിട്ടുള്ള ഫ്‌ളാറ്റുകളിലേക്ക് നിക്ഷേപകര്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. 

കുടുംബമായി ഗള്‍ഫില്‍ താമസിക്കുന്നവരുണ്ട്. അവര്‍ക്ക് താമസിക്കാന്‍ നാട്ടില്‍ വീട് ആവശ്യമില്ല. അത്തരക്കാര്‍ക്ക് ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ ഫ്‌ലാറ്റുകളും വില്ലകളും വാങ്ങുന്നത് ഈ കാലത്ത് എത്രത്തോളം ലാഭകരമാണ്? 

കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി മനസ്സിലാക്കിയാല്‍ തന്നെ ഇതിന്റെ കാര്യം നമുക്ക് മനസ്സിലാകും. കാരണം വളരെ കുറച്ച് ഭൂമി മാത്രമെ ഡെവലപ്‌മെന്റ് ആവശ്യങ്ങള്‍ക്കായുള്ളു. അതുകൊണ്ടുതന്നെ ഭൂമിയുടെ വില നാള്‍ക്കുനാള്‍ കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. സ്വന്തമായി അഞ്ചോ, ആറോ സെന്റ് ഭൂമി വാങ്ങി അവിടെ 2000 സ്‌ക്വയര്‍ഫീറ്റിന്റെ വീട് പണിയുക എന്ന് പറഞ്ഞാല്‍, അതേ വലിപ്പത്തിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ് വാങ്ങുന്ന വിലയേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും. മാത്രമല്ല നമ്മള്‍ ഉദ്ദേശിക്കുന്ന നഗരപരിധിക്കുള്ളില്‍ കിട്ടുക എന്നത് അത്ര എളുപ്പവുമല്ല. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു വീട് എന്നുള്ളത് എന്നും ആവശ്യമാണ്. ഇപ്പോഴത്തെ ട്രെന്‍ഡ് പ്രകാരം നമുക്ക് ഏതെങ്കിലും കാലത്ത് തിരിച്ച് നാട്ടിലേക്ക് വരേണ്ടതുണ്ട്. നമ്മളതിനെ റിവേഴ്‌സ് മൈഗ്രേഷന്‍ എന്ന് പറയും. എന്തുകൊണ്ടെന്നാല്‍ നമ്മുടെ നാട്ടിലുള്ള മെഡിക്കല്‍ ഫെസിലിറ്റീസും റിട്ടയര്‍മെന്റ് ലൈഫിനുള്ള നല്ല അന്തരീക്ഷവും സോഷ്യല്‍ ലൈഫ് കൂടുതല്‍ നടക്കുന്നൊരു സ്ഥലവുമാണ് കേരളം. അങ്ങിനെ വരുമ്പോള്‍ തീര്‍ച്ചയായും ഓരോ കാലഘട്ടത്തിലും, ജീവിതത്തിന്റെ വാര്‍ധക്യത്തിലേക്ക് കടക്കുമ്പോള്‍ നമ്മുടെ മലയാളികള്‍ തീര്‍ച്ചയായും നാട്ടിലേക്ക് വരും. ആ സമയത്ത് നമ്മളൊരു വീട് വാങ്ങണമെന്ന് വിചാരിച്ചാല്‍ ചിലപ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ വാങ്ങുന്ന വിലയായിരിക്കില്ല, നമ്മളന്ന് വാങ്ങുമ്പോഴുണ്ടാവുക. അത് കുതിച്ചുയര്‍ന്നുകൊണ്ടേയിരിക്കും. മെറ്റീരിയല്‍ പ്രൈസില്‍ വ്യത്യാസങ്ങളുണ്ട്. ലേബര്‍ കോസ്റ്റ് കൂടും. ഇതെല്ലാം കണ്‍സ്ട്രക്ഷന്‍ കോസ്റ്റ് വര്‍ധിപ്പിക്കുന്ന സാഹചര്യമാണ്. ആ കോസ്റ്റ് നമ്മുടെ സെല്ലിങ് പ്രൈസിലും റിഫ്‌ളക്ട് ചെയ്യും. 

മുന്‍ വര്‍ഷങ്ങളിലെ പ്രോപ്പര്‍ട്ടി എക്‌സ്‌പോയില്‍ ആളുകള്‍ ഏതുതരം ഫ്‌ലാറ്റുകള്‍ ആണ് കൂടുതലായും വാങ്ങിയത്? ആഡംബര ഫ്‌ലാറ്റുകള്‍ ആണോ അതോ ചെറിയ ഫ്‌ലാറ്റുകള്‍ ആണോ? 

കേരളത്തിലെ നിലവിലെ വികസനപ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി പറയുകയാണെങ്കില്‍ റെസിഡന്‍ഷ്യല്‍ സെക്ടറില്‍ നല്ല ഡിമാന്‍ഡുണ്ട്. കാരണം എല്ലാ റോഡുകളിലും കണക്ടിവിറ്റി കൂടികൊണ്ടിരിക്കുകയാണ്. നമ്മുടെ ഓര്‍ഗനൈസേഷന്‍ വളരെ ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ഇന്ന് നഗരപരിധിയെന്നോ ഗ്രാമപരിധിയെന്നോ വേര്‍തിരിവുകളില്ലാതെതന്നെ നിക്ഷേപകര്‍ക്ക് താല്‍പ്പര്യങ്ങളുണ്ട്. നഗരങ്ങളില്‍നിന്നും ഗ്രാമങ്ങളിലേക്കും തിരിച്ചും ചേക്കേറുന്നവരുണ്ട്. നിക്ഷേപം കേരളത്തില്‍ അങ്ങോളമിങ്ങോളം പരന്നുതന്നെ കിടക്കുകയാണ്. കണക്ടിവിറ്റി കൂടുതലുണ്ട്. സ്വന്തം പ്രദേശത്ത് വീട് വേണം എന്നതിലുപരി കണക്ടിവിറ്റി കൂടുതലുള്ളതുകൊണ്ട് മറ്റെവിടെ ആയിരുന്നാലും പ്രശ്‌നങ്ങളുണ്ടാകുന്നില്ല. 

ക്രെഡായിയുടെ അംഗീകരമുള്ള ഫ്‌ലാറ്റ് എന്ന് പറയുമ്പോള്‍ മികച്ച ഗുണ നിലവാരം ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ആളുകളുടെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാന്‍ 
ക്രെഡായ് എന്ന കൂട്ടായ്മ എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നത്? 

ബിസിനസിലെ സുതാര്യത തന്നെയാണ് പ്രധാനം. ഒരു ബില്‍ഡറില്‍നിന്നും പ്രൊജക്ട് വാങ്ങുക എന്നത് ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. അതുകൊണ്ട് ഇത് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ളൊരു മാര്‍ക്കറ്റാണ്. നിക്ഷേപകരുടെ പണം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം ഓരോ ബില്‍ഡര്‍മാര്‍ക്കും ഉണ്ട് എന്നത് വ്യക്തമാക്കികൊണ്ടിരിക്കുകയാണ്. അതാണ് ക്രെഡായ് ചെയ്യുന്നത്. കൂടാതെ ക്രെഡായിയുടെ തന്നെ ആശയത്തില്‍നിന്നും ഉദിച്ചതാണ് ഇന്ന് നമ്മള്‍ കാണുന്ന റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (KRERA) എന്ന സര്‍ക്കാര്‍ നിക്ഷിപ്തമായിരിക്കുന്ന ഒരു റെഗുലേറ്ററി ബോഡി.

നമ്മുടെ ഒരു പ്രൊജക്ട് ഇന്ന് പരസ്യം ചെയ്ത് വില്‍ക്കണം എന്നുണ്ടെങ്കില്‍ അതിന് മുന്‍പായി റെറയില്‍ അവരുടെ പ്രൊജക്ടിന്റെ എല്ലാ വിവരങ്ങളും, അതായത് ഡോക്യുമെന്റും പ്ലാനും അപ്രൂവലും എല്ലാം അപ് ലോഡ് ചെയ്യുകയും പൊതുജനത്തിന് കാണാവുന്ന രീതിയില്‍ ആ സൈറ്റ് നിലനിര്‍ത്തുകയും വേണം. അങ്ങിനെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ കിട്ടിയിട്ടുള്ള പ്രൊജക്ട് മാത്രമേ ഇന്ന് വില്‍പ്പനയ്ക്ക് വരാന്‍ പാടുള്ളു. അതല്ലെങ്കില്‍ നിയമലംഘനമാണ്. അതിനെതിരെ ശക്തമായ കോടതി നടപടികളും മറ്റുമുണ്ടാകും. ജൂണ്‍ 28, 29 ന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ 400 ലേറെ പ്രൊജക്ടുകള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ എല്ലാം റെറയില്‍നിന്നും രജിസ്റ്റേഡ് ആയ പ്രൊജക്ടുകളാണ്. നിക്ഷേപത്തിന് താല്‍പ്പര്യമുള്ളവര്‍ക്ക് അവര്‍ തിരഞ്ഞെടുക്കുന്ന പ്രൊജക്ടുകള്‍ റെറയുടെ വെബ്‌സൈറ്റില്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവും. പ്രൊജക്ടുകളുടെ വിവരങ്ങള്‍, എന്തെല്ലാം ലൈസന്‍സ് കിട്ടിയിട്ടുണ്ട് എന്നും അറിയാനാകും. 

Content Highlights: harjah`s Kerala Property Expo offers NRI Malayalees a chance to invest in Kerala real estate