കൊടിയുയര്‍ന്നു, ഉദ്ഘാടനച്ചടങ്ങിന് തുടക്കമായി

#കെ.ആര്‍ പ്രഹ്‌ളാദന്‍
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച്  പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തുന്നു
സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം കുറിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ് പതാക ഉയർത്തുന്നു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയയുര്‍ന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച്  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസാണ് പതാക ഉയര്‍ത്തിയത്. ഉദ്ഘാടനച്ചടങ്ങ് അല്‍പസമയത്തിനകം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിക്കുക.

കപ്പല്‍തട്ടിലെ ചെപ്പുകളില്‍ നിന്ന് പുതുകാഴ്ചകളായി ഗോത്രകലകളുടെ ദ്രുതതാളങ്ങളുയര്‍ന്നു. മംഗലനൃത്തവും പണിയനൃത്തവും ഇരുളന്യത്തവുമൊക്കെ ഒരുക്കാന്‍ പോകുന്ന ആവേശത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. 25 വേദികളിലേക്ക്, 249 ഇനങ്ങളിലേക്ക് നിറമുള്ള ഒരു മാര്‍ച്ച്പാസ്റ്റ്. വെളളിയുടെ സായാഹ്നത്തിനൊപ്പം ജില്ലകള്‍ 14 ചേര്‍ന്ന് ഒരൊറ്റ കലാകേരളം നിറഞ്ഞു. അതിന്റെ അമരത്ത് സ്വര്‍ണക്കപ്പിന്റെ പവന്‍ തിളക്കം. അണിയത്ത് നൂറായിരം ചിലങ്കകളുടെ ആരവം.

ആശങ്കയുടെ ഉരുള്‍കാലത്തെ ചെറുത്ത്, ജീവനെ കലയുടെ സ്നേഹലേപനത്താല്‍ ഉയിര്‍പ്പിച്ച് വെളളാര്‍മലയുടെ കുരുന്നുകള്‍. ഇവിടെ ശിരസുയര്‍ത്തി മലയാളിക്കൂട്ടിന്റെ അതിജീവനം. അതിന്റെ നെറുകയിലുണ്ട് ആര്‍ക്കും തകര്‍ക്കാന്‍ വിടാത്ത അഭിമാനകിരീടം.

പുഴയുടെ പേരിലേക്ക് ചേര്‍ന്നൊഴുകാന്‍ ഒരുങ്ങുകയാണ് ഇവിടെ 25 വേദികള്‍. ആ ഒഴുക്കിലേക്ക് നിറക്കൂട്ടുകളെ തുറന്നു വിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തും.ശനിയാഴ്ച രാവിലെ 10 മുതല്‍ തുടങ്ങുകയായി. ഇനി അഞ്ചുനാള്‍ ഒന്നിച്ചുള്ള യാത്ര


 

Content Highlights: state school kalolsavam from today onwards