മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍, ശില്പം റെഡി; കലോത്സവ വേദിയില്‍ മന്ത്രി മമ്മൂട്ടിക്ക് സമ്മാനിക്കും

ഉണ്ണി കാനായി മമ്മൂട്ടിയുടെ ശില്പത്തിന്റെ മിനുക്കുപണിയില്‍, വണ്‍ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം
ഉണ്ണി കാനായി മമ്മൂട്ടിയുടെ ശില്പത്തിന്റെ മിനുക്കുപണിയില്‍, വണ്‍ സിനിമയില്‍ മമ്മൂട്ടിയുടെ കഥാപാത്രം

കൊല്ലം: അവിചാരിതമായാണ് ശില്പി ഉണ്ണി കാനായിക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ ഫോണ്‍ വിളി വരുന്നത്. കലോത്സവത്തിന്റെ സമാപന ദിവസം മുഖ്യാതിഥിയായി മമ്മൂട്ടി വരുന്നുണ്ട്. അദ്ദേഹത്തിന്  കൊടുക്കാന്‍ അദ്ദേഹത്തിന്റെ ശില്പമുള്ള ഒരു ഉപഹാരം വേണം. ചെയ്യാമോ എന്നായിരുന്നു ചോദ്യം. ആദ്യം ഒന്നമ്പരന്നു, പിന്നെ ആശങ്കയായി. കുറഞ്ഞ ദിവസങ്ങളേയുള്ളൂ. അതുകൊണ്ട് ആദ്യം ഉറപ്പ് പറഞ്ഞില്ലെങ്കിലും പിന്നെ സമ്മതിച്ചു.

അദ്ദേഹത്തിന്റെ ഏത് രൂപം വേണമെന്നതായിരുന്നു അടുത്ത പ്രശ്‌നം. ഉണ്ണി താന്‍ ആദ്യമായി കണ്ട മമ്മൂട്ടി ചിത്രമായ തനിയാവര്‍ത്തനം മുതല്‍ അവസാനം കണ്ട ഭീഷ്മപര്‍വം വരെയുള്ള സിനിമകളിലെ കഥാപാത്രങ്ങളെ ഓര്‍ത്തെടുത്തു. അതില്‍ നിന്ന് തിരഞ്ഞെടുത്തത് 'വണ്‍' എന്ന സിനിമയിലെ രൂപമായിരുന്നു. കടയ്ക്കല്‍ ചന്ദ്രന്‍ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി തിളങ്ങിയ കഥാപാത്രം. ആദ്യം കളിമണ്ണില്‍ 16 ഇഞ്ച് ഉയരത്തില്‍ മമ്മൂട്ടിയുടെ രൂപമുണ്ടാക്കി പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് മോള്‍ഡ് എടുത്തു. ഗ്ലാസ്സ് മെറ്റലിലേക്ക് കാസ്റ്റ് ചെയ്ത് വെങ്കല നിറം പൂശി.  മൂന്നു ദിവസം കൊണ്ട് ശില്പം റെഡി. 62 മത് സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിന്റെ  സമാപന സമ്മേളനത്തിനെത്തുന്ന മമ്മൂട്ടിക്ക് വിദ്യാഭ്യാസവ മന്ത്രി വി. ശിവന്‍കുട്ടി  ശില്പം സമ്മാനിക്കും.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ മഞ്ജുളാലിലെ പുതിയ ഗരുഡന്‍ പ്രതിമ ,തിരുവനന്തപുരത്തെ ഗുരുദേവപ്രതിമ, സി.പി.എം. പാറപ്പുറം സമ്മേളനത്തിന്റെ ശില്പാവിഷ്‌കാരം തുടങ്ങിയ ഒട്ടേറേ മികച്ച സൃഷ്ടികള്‍ ഉണ്ണിയുടേതായുണ്ട്.  പയ്യന്നൂര്‍ സ്വദേശിയായ ഇദ്ദേഹം ലളിതകലാ അക്കാദമി അംഗം കൂടിയാണ്. ഗുരുവില്ലാതെ പഠിച്ചെടുത്തതാണ് ഈ ശില്പവിദ്യ.

Content Highlights: sculptor unni kanayi made special sculpture for mammootty