ജംഷേദ്പുരിന്റെ പരിശീലകനായി തുടരില്ല, തീരുമാനമറിയിച്ച് ഓവന്‍ കോയ്ല്‍

Photo: ANI
Photo: ANI

ജംഷേദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷേദ്പുര്‍എഫ്.സിയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍. രണ്ടുസീസണുകളില്‍ ജംഷേദ്പുരിനെ പരിശീലിപ്പിച്ച ശേഷമാണ് കോയ്ല്‍ ടീം വിടുന്നത്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് കോയ്ല്‍ ജംഷേദ്പുരില്‍ നിന്ന് പടിയിറങ്ങുന്നത്.

സ്‌കോട്‌ലന്‍ഡ് സ്വദേശിയായ കോയ്ല്‍ ഈ സീസണില്‍ ജംഷേദ്പുരിനെ ഷീല്‍ഡ് കപ്പ് ജേതാക്കളാക്കി മാറ്റിയിരുന്നു. ലീഗ് മത്സരങ്ങള്‍ക്ക് ശേഷം ഒന്നാം സ്ഥാനം നേടിക്കൊണ്ട്‌സെമിയിലെത്തിയ ജംഷേദ്പുര്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് പരാജയമേറ്റുവാങ്ങി പുറത്തായി. 

രണ്ട് സീസണുകളിലാണ് കോയ്ല്‍ ജംഷേദ്പുരിനെ പരിശീലിപ്പിച്ചത്. ആദ്യ സീസണില്‍ ടീമിനെ ആറാം സ്ഥാനത്തെത്തിക്കാനും പരിശീലകന്‌ സാധിച്ചു. 

' പ്രിയപ്പെട്ടവരേ, ജഷേദ്പുരിനൊപ്പം രണ്ട് സുന്ദര വര്‍ഷങ്ങള്‍ ചെലവഴിക്കാനായി. ജംഷേദ്പുര്‍ ടീമംഗങ്ങളുമായുള്ള സൗഹൃദം ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിക്കും. ജംഷേദ്പുരിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ എന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാണ്. കുടുംബവുമായി ബന്ധപ്പെട്ട കാരണങ്ങള്‍ കൊണ്ടാണ് ഞാന്‍ പരിശീലക സ്ഥാനം ഉപേക്ഷിക്കുന്നത്. വീണ്ടും ഫുട്‌ബോള്‍ രംഗത്തേക്ക് തിരിച്ചുവരികയാണെങ്കില്‍ തീര്‍ച്ചയായും ജംഷേദ്പുരായിരിക്കും എന്റെ പ്രിയപ്പെട്ട ടീം. ഇവിടം എന്റെ വീടുപോലെയാണ്. എന്നെ പരിഗണിച്ച എനിക്കുവേണ്ടി പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി. നിങ്ങളെ ഞാന്‍ എന്നും ഓര്‍ക്കും. ജാം കേ ഖേലോ'- കോയ്ല്‍ കുറിച്ചു. 

ഇത്തവണ ലീഗ് ഘട്ടത്തില്‍2 0 മത്സരങ്ങളില്‍ നിന്ന് 13 വിജയവും നാല് സമനിലയുമാണ് ജഷേദ്പുര്‍ കോയ്‌ലിന്റെ നേതൃത്വത്തില്‍ നേടിയത്. വെറും മൂന്ന് തോല്‍വി മാത്രമാണ് ടീം വഴങ്ങിയത്. ലീഗിന്റെ അവസാന ഘട്ടത്തില്‍ തുടര്‍ച്ചായി മത്സരങ്ങള്‍ വിജയിച്ചാണ് ടീം ഷീല്‍ഡ് കപ്പില്‍ മുത്തമിട്ടത്. 

Content Highlights: Head coach Owen Coyle confirms Jamshedpur departure after two seasons