‘ഇതെന്റെ പാഠശാല’, ഒരിക്കൽ തന്റെ ചിത്രവും മേളയിലെത്തുമെന്ന് അശ്വിൻ കുമാർ

മലയാളികൾക്ക് സുപരിചിതനാണ് നടൻ അശ്വിൻകുമാർ. ജേക്കബിന്റെ സ്വർഗരാജ്യം കണ്ടവരാരും അത്രപെട്ടെന്നൊന്നും താരത്തെ മറക്കാൻ സാധിക്കില്ല. ക്രൂരനായ മുതലാളിയായും നിസ്സഹായതയുടെ പര്യായമായും നിമിഷങ്ങൾക്കകം മലയാളി മനസ്സിൽ ഇടം പിടിച്ച താരം. 29-ാമത് രാജ്യാന്ത ചലച്ചിത്രമേളയിൽ താരം സജീവമായി പങ്കെടുക്കുന്നുണ്ട്. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മേളയ്ക്കെത്തുന്നതെന്നും ഇത് തന്റെ പാഠശാലയാണെന്നും അശ്വിൻ പറയുന്നു.
2019-ലായിരുന്നു ഞാൻ അവസാനമായി കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുത്തത്. ഇപ്പോൾ 2024-ലും വരാൻ സാധിച്ചു. ഒരു ഇടവേള കഴിഞ്ഞിട്ടാണ് മേളയിൽ എത്തുന്നത്. ഒരു ദിവസം നമ്മുടെ സിനിമയും ഈ മേളയിൽ പ്രദർശിപ്പിക്കണമെന്നാണ് ആഗ്രഹം. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്.”
“ഐഎഫ്എഫ്കെ പോലുള്ള വേദികളിൽ വരുന്നത് പഠിക്കാനാണ്. എപ്പോഴും ഞാൻ ഒരു വിദ്യാർഥിയാണ്. സിനിമകൾ കണ്ട് അതിൽ നിന്ന് പഠിക്കുകയാണ്. എത്രയോ ഭാഷകളിലുള്ള സിനിമകൾ നമ്മളിവിടെ കാണുന്നു. എത്രയോ മികച്ച കലാകാരന്‍മാരെയും ടെക്നീഷ്യന്മാരേയും ഇവിടെ കാണാൻ സാധിക്കുന്നു. അങ്കമ്മാൾ എന്ന തമിഴ്ചിത്രം കണ്ടിരുന്നു. ഇതിലും സ്വാഭാവികമായി എടുക്കാനാവാത്ത വിധം ഗംഭീരമാണ് ആ ചിത്രം. അതൊക്കെ വലിയ സന്തോഷമാണ് തരുന്നത്. ഇത്തരത്തിലുളള അവസരമൊരുക്കിയ അക്കാദമിക്ക് ഒരുപാട് നന്ദി. അശ്വിൻ കൂട്ടിച്ചേർത്തു.
Content Highlights: international film festival of kerala aswin kumar interview