ടോസ് പോയിട്ടും ലങ്കയെ അവരുടെ നാട്ടിൽ പൂട്ടി സിംബാബ്‌വെ, തോൽക്കാതെ സൂപ്പർ 8-ൽ; ഇന്ത്യ കരുതിയിരിക്കണോ?

കൊളംബോ: 2026 ട്വന്റി-20 ലോകകപ്പിൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സിംബാബ്‌വെ സൂപ്പർ എട്ടിലേക്ക്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്കയെ അവരുടെ നാട്ടിൽ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് സിക്കന്ദർ റാസയും സംഘവും അടുത്ത ഘട്ടത്തിലേക്ക് മുന്നേറുന്നത്. തോൽവിയറിയാതെ ഗ്രൂപ്പ് ഘട്ടം പിന്നിട്ട ആത്മവിശ്വാസത്തിൽ, വമ്പൻ ടീമുകളുടെ ഉറക്കം കെടുത്താനൊരുങ്ങുകയാണ് ഈ ആഫ്രിക്കൻ കരുത്തർ.
ടോസ് ഭാഗ്യമല്ല, കളിമികവാണ് വലുത്
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്ന സിംബാബ്‌വെ, ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു. ഈ മൈതാനത്ത് നടന്ന നാല് മുൻ മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്തവർ പരാജയപ്പെട്ടിരുന്നു. എന്നാൽ, ടോസിനെയല്ല, സ്വന്തം കളിമികവിനെ വിശ്വസിക്കാനാണ് തന്റെ ടീമിനോട് ആവശ്യപ്പെട്ടതെന്ന് റാസ പറഞ്ഞു. ആറുവിക്കറ്റിന് ലങ്കയെ തകർത്തതോടെ സിംബാബ്‌വെ തങ്ങളുടെ കരുത്ത് തെളിയിച്ചു.
അതേസമയം, സൂപ്പർ എട്ടിൽ സിംബാബ്‌വെയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളികളാണ്. ഫെബ്രുവരി 23-ന് വെസ്റ്റ് ഇൻഡീസിനെതിരെയാണ് അവരുടെ ആദ്യമത്സരം. 26-ന് ഇന്ത്യയേയും മാർച്ച് ഒന്നിന് ദക്ഷിണാഫ്രിക്കയേയും നേരിടും. ഈ ഗ്രൂപ്പിലെ നാല് ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ അതത് ഗ്രൂപ്പുകളിലെ ഒന്നാംസ്ഥാനക്കാരാണ്.