പാർട്ടിയുടെ രാഷ്ട്രീയനിലവാരം ശക്തിപ്പെടുത്തും, ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യംചേരുന്നു- ഗോവിന്ദൻ

എം.വി. ഗോവിന്ദന്‍ | ഫോട്ടോ: അഭിലാഷ് ചിറക്കടവ്/ മാതൃഭൂമി
എം.വി. ഗോവിന്ദന്‍ | ഫോട്ടോ: അഭിലാഷ് ചിറക്കടവ്/ മാതൃഭൂമി

കൊല്ലം: സംസ്ഥാനത്ത് ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. സി.പി.എം. സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'യു.ഡി.എഫിന്റെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ചെന്ന് അവരെ വിജയിപ്പിക്കുന്ന പ്രവണത ദൃശ്യമാവുന്ന കാര്യം പരിശോധിച്ചു. അതാണ് തൃശ്ശൂരിലും പാലക്കാട് ഉപതിരഞ്ഞെടുപ്പിലും കണ്ടത്. ന്യൂനപക്ഷരാഷ്ട്രീയം പുതിയ തലത്തിലേക്ക് നീങ്ങുന്നു. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി സഖ്യം ചേരുന്നു. അങ്ങനെ സഖ്യം ചേര്‍ന്നാണ് എന്താണ് എന്ന് ചോദിക്കുന്നതിലേക്ക് അവര്‍ എത്തുകയാണ്. ജമാഅത്തെ ഇസ്ലാമി, എസ്.ഡി.പി.ഐ. പോലുള്ള സംഘടനകളുമായാണ് അവര്‍ ചേരുന്നത്. അതിന്റെ ഗുണഭോക്താവ് കോണ്‍ഗ്രസാണ്. നേരത്തെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്ന സംഘടനകള്‍ ഇപ്പോള്‍, സ്ഥാനാര്‍ഥികളെ നിര്‍ത്താതെ യു.ഡി.എഫിന് വോട്ടുചെയ്യുന്ന നിലയാണ് സ്വീകരിക്കുന്നത്', ഗോവിന്ദൻ പറഞ്ഞു.

'ലീഗിന്റെ അണികളെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കാനുള്ള അവസരം ലീഗിന്റെ അടിത്തറ തകര്‍ക്കുന്നതാണ്. സി.പി.എമ്മാണ് ഏറ്റവും വലിയ ശത്രു എന്ന് പറഞ്ഞുകൊണ്ടാണിത്. ആര്‍.എസ്.എസിന്റേയും കോണ്‍ഗ്രസിന്റേയും ജമാഅത്തെ ഇസ്ലാമിയുടേയും എസ്.ഡി.പി.ഐയുടേയും ലീഗിന്റേയും ശത്രു സി.പി.എം. സി.പി.എമ്മിനെതിരായി ഐക്യധാരരൂപപ്പെടുന്നു. മുസ്ലിം കേന്ദ്രീകൃത മേഖലകളില്‍ സി.പി.എമ്മിന് മതനിരപേക്ഷ നിലപാടുള്ള മുസ്ലിം വിഭാഗത്തില്‍ സ്വാധീനം നേടാനാകുന്നു', എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മുസ്ലിം വിരുദ്ധതയിലൂന്നി ക്രിസ്ത്രീയ താത്പര്യത്തിന്റെ പേരുപറഞ്ഞ് ആര്‍.എസ്.എസ് ഉരുക്കുകൂട്ടിയ പ്രസ്ഥാനമാണ് കാസ. ആര്‍.എസ്.എസിന് അനുകൂലമായ പൊതുചിത്രം രൂപപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് കാസയിലൂടെ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

2021-നേക്കാള്‍ മെച്ചപ്പെട്ട വിജയത്തിലേക്കാണ് എല്‍ഡിഎഫിന് മുന്നോട്ടുപോകാനുള്ളത്. പുതിയ സാഹചര്യത്തെ നേരിടാന്‍ സംഘടന കൂടുതല്‍ ശക്തമായ രീതിയില്‍ മുന്നോട്ടുപോകണം. പാര്‍ട്ടിയുടെ രാഷ്ട്രീയനിലവാരം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്നും എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.

Content Highlights: MV Govindan alleges Muslim League`s alliance with religious right-wing groups benefits Congress