പിണറായി ഒഴികെ മറ്റുമന്ത്രിമാരുടെ പ്രകടനംപോര, പ്രാതിനിധ്യത്തിൽ ഒരു ജില്ലയ്ക്കുമാത്രം ആധിപത്യം-വിമർശനം

പിണറായി വിജയന്‍ | Photo: Mathrubhumi
പിണറായി വിജയന്‍ | Photo: Mathrubhumi

കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള മന്ത്രിമാരുടെ പ്രകടനം അത്ര പോരെന്ന് സി.പി.എം. സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. മധ്യതിരുവതാംകൂറില്‍നിന്നുള്ള ഒരു പ്രതിനിധിയാണ് മന്ത്രിമാരുടെ പ്രകടനത്തെ വിമര്‍ശിച്ചത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും വിമർശനമുണ്ട്.

ടീം വര്‍ക്കില്ല. സംസ്ഥാന കമ്മിറ്റി കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതുണ്ട്. മെരിറ്റിനെക്കുറിച്ച് എപ്പോഴും പറയാറുണ്ട്. എന്നാല്‍, എങ്ങനെയാണ് മെരിറ്റ് നിശ്ചയിക്കുക? പ്രാതിനിധ്യം നോക്കിയാല്‍ ഒരു ജില്ലയുടെ ആധിപത്യമാണ് കാണുന്നത്. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ നഞ്ച് കലക്കുന്ന പോലെ ചില തീരുമാനങ്ങളും ഉണ്ടാകുന്നു. ആശാവര്‍ക്കര്‍മാരുടെ സമരം നടക്കുമ്പോള്‍ തന്നെയാണ് പി.എസ്.സി മെമ്പര്‍മാരുടെ ശമ്പളം വലിയ തോതില്‍ വര്‍ധിപ്പിക്കുന്ന തീരുമാനം ഉണ്ടായതെന്ന കുറ്റപ്പെടുത്തലുമുണ്ടായി.

അതേസമയം, സെക്രട്ടറി അവതരിപ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ മന്ത്രി സജി ചെറിയാന്‍ വാക്കുകള്‍ ഉപയോഗിക്കുന്നതിലെ സൂക്ഷ്മതക്കുറവ് പാര്‍ട്ടിക്ക് ദോഷമുണ്ടാക്കി എന്ന് പറയുന്നുണ്ട്. സാംസ്‌കാരിക വകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും കുന്തം, കുടച്ചക്രം പോലെ പ്രയോഗങ്ങള്‍ നടത്താതെ കൂടുതല്‍ അവധാനതയോടെ ആലോചിച്ച് സംസാരിക്കണം. ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളുടെ ഭാഗത്തുനിന്നും ഇതേ വിമര്‍ശനം സജി ചെറിയാനെതിരെ ഉണ്ടായി. 

അതേസമയം, മന്ത്രി മുഹമ്മദ് റിയാസ് വകുപ്പ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നു. വിമര്‍ശനങ്ങളെ അതിജീവിച്ച് മുന്നേറുന്ന റിയാസിനെതിരെ മാധ്യമങ്ങളുടെ കടന്നാക്രമണങ്ങള്‍ കൂട്ടായി നടക്കുന്നു എന്ന കുറ്റപ്പെടുത്തലുമുണ്ട്.

Content Highlights: performance of ministers other than chief minister not up the mark criticism in cpm state conference