ലീഗിനെ മുന്നണിയില്‍ ചേർക്കാന്‍ ഉദ്ദേശമില്ല; ലക്ഷ്യം ജനകീയ അടിത്തറ വര്‍ധിപ്പിക്കല്‍- കോടിയേരി

കൊച്ചി: പാര്‍ട്ടി സെക്രട്ടറിയാവാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അങ്ങനെ എല്ലാവര്‍ക്കും ആഗ്രഹിച്ചാല്‍ എത്താന്‍ കഴിയുന്ന സ്ഥാനമല്ല പാര്‍ട്ടി സെക്രട്ടറിയുടേത്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു.
ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണം പ്രയാസകരംതന്നെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം എപ്പോഴും ദുഷ്‌കരമായിരിക്കും. തുടര്‍ഭരണം ഒരു അസുലഭ അവസരമാണ്. ചിലപ്പോള്‍ പരാജയങ്ങളുമുണ്ടായേക്കാം. പക്ഷെ, പരാജയപ്പെട്ടാല്‍ ഞങ്ങള്‍ ദുഃഖിച്ച് ഇരിക്കാറില്ല. ജയിച്ചാല്‍ അമിതമായി ആഹ്ളാദിക്കാറുമില്ല.
മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ സി.പി.എം ഉദ്ദേശിക്കുന്നില്ല. മുന്നണി വിപുലീകരണമല്ല സി.പി.എമ്മിന്റെ പ്രധാന ലക്ഷ്യം. പാര്‍ട്ടി ബഹുജന അടിത്തറ വര്‍ധിപ്പിക്കുന്നതിനാണ് സി.പി.എം പ്രാധാന്യം നല്‍കുക. പാര്‍ട്ടിയുടെ ജനകീയ അടിത്തറ വിപുലീകരിക്കും. ദളിത് വിഭാഗത്തിലെ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ദരിദ്രര്‍, അസംഘടിത തൊഴിലാളികള്‍ തുടങ്ങിയവര്‍ക്കിയിലെ പാര്‍ട്ടി സ്വാധീനം വര്‍ധിപ്പിക്കണം.
തലമുറമാറ്റത്തിനേക്കാള്‍ നേതൃത്വത്തിലേക്ക് കൂടുതല്‍ ആളുകള്‍ വരുന്നു എന്നതാണ് പ്രാധാന്യം. എട്ട് പുതിയ ആളുകളാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് വന്നത്. അത് മുന്‍കാലങ്ങളില്‍ ഉണ്ടായിട്ടില്ല.
അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലാത്തതിനാല്‍ വിവാദങ്ങളെ പേടിയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നത് ഇതെല്ലാം നേരിടാന്‍ തയ്യാറായിക്കൊണ്ടാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ബി.ജെ.പിയെ തോല്‍പ്പിക്കല്‍ പ്രായോഗികമല്ല. കാരണം കോണ്‍ഗ്രസ് ഇന്നൊരു ബദല്‍ ശക്തിയല്ലെന്നും കോടിയേരി പറഞ്ഞു.
Content Highlights: Kodiyeri Balakrishnan interview CPM state conference