കേരളം സി.പി.എമ്മിന്റെ നട്ടെല്ല്, കേരള ബദലിനെ മോദിക്ക് പേടി- യെച്ചൂരി

എറണാകുളത്ത് നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍
എറണാകുളത്ത് നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: ടി.കെ.പ്രദീപ്കുമാര്‍

കൊച്ചി : സി.പി.എമ്മിന്റെ നട്ടെല്ലാണ് കേരളമെന്ന് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആർ.എസ്.എസ്.-ബി.ജെ.പി. സർക്കാരിനെതിരേയുള്ള രാഷ്ട്രീയയുദ്ധം നടക്കുമ്പോൾ കേരളം ഉയർത്തുന്ന പ്രതിരോധം ഇന്ത്യയ്ക്കാകെ ആവേശം പകരുന്നതാണെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം. സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിൽ ഒരു മൂലയിൽമാത്രമാണ് ഇടതുപക്ഷമുള്ളതെന്നും അത് അപകടരമായ പ്രത്യയശാസ്ത്രമാണെന്നും രാജ്യത്തിന് ഭീഷണിയാണെന്നും അവരെ ഇല്ലാതാക്കലാണ് ലക്ഷ്യമെന്നും പറഞ്ഞിരുന്നു.

ബി.ജെ.പി. സർക്കാർ മുന്നോട്ടു വെക്കുന്ന, പൊതുമുതൽ കൊള്ളയടിക്കുന്നതും രാജ്യത്തിന്റെ ഐക്യത്തിനെതിരുമായ നയങ്ങൾക്കുള്ള ബദലാണ് ഇടതുപക്ഷം മുന്നോട്ടുവെക്കുന്നത്. അതുകൊണ്ടാണ് പേടിക്കേണ്ടതായി അവർക്ക് തോന്നുന്നത്.

ഇടതുപക്ഷ-ജനാധിപത്യ ഐക്യരൂപവത്കരണത്തിനായുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയനയ രൂപവത്കരണത്തിൽ കേരളത്തിന്റെ സംഭാവന മികച്ചതായിരിക്കും. ആ നിലയ്ക്കുള്ള ചർച്ചകൾ ഉയർന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാർട്ടിയെ വളർത്തി രാഷ്ട്രീയ ഇടപെടൽശേഷി കൂട്ടുമ്പോൾത്തന്നെ ജനകീയ ജനാധിപത്യവിപ്ലവം ശക്തിപ്പെടുത്തുന്നതിന് ഇടതുപക്ഷത്തിന്റെ കരുത്ത്‌ വർധിപ്പിക്കണമെന്നും യെച്ചൂരി പറഞ്ഞു.

Content Highlights: CPM state conference 2022