മുഖ്യമന്ത്രി സാരി ഉടുക്കണമെന്നത് എത്ര നിലവാരമില്ലാത്ത ചിന്താഗതിയാണ്...! ചില സ്ത്രീപക്ഷ പ്രതികരണങ്ങൾ

ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നെന്ന എം.കെ. മുനീർ എം.എൽ.എയുടെ പ്രസ്താവനക്കെതിരേ പ്രതികരണവുമായി സ്ത്രീപക്ഷ പ്രവർത്തകർ രംഗത്ത്.
'ഇനി മുതല്‍ സ്ത്രീയ്ക്കും പുരുഷനും ഒരു ബാത്ത് റൂം മാത്രമേ സ്‌കൂളുകളില്‍ ഉണ്ടാകൂ. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്രചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം?' തുടങ്ങിയ ചോദ്യങ്ങളാണ് മുനീര്‍ ഉന്നയിച്ചത്. ഇതിനെതിരേയാണ് പുരോഗമന പ്രവർത്തകരും സ്ത്രീ പ്രവർത്തകരും രാഷ്ട്രീയ രംഗത്തുള്ളവരും പ്രതികരണവുമായെത്തിയത്.
ബിന്ദു കൃഷ്ണ ( കോൺഗ്രസ് നേതാവ്)
"ലിംഗസമത്വം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നിരവധി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷമാണ് ഇത്തരം മാറ്റങ്ങള്‍ സമൂഹത്തിലുണ്ടായത്. ആ സാമൂഹിക സങ്കല്‍പ്പത്തെ തച്ചുടയ്ക്കാതെ പ്രോത്സാഹനം നല്‍കാനുള്ള ശ്രമങ്ങള്‍ നിരവധി കോണുകളില്‍ നിന്നുണ്ടാകുന്നുണ്ട്. ഈ ഘട്ടത്തില്‍ മതത്തോട് ചേര്‍ത്ത് ഇതിനെ വായിക്കുന്നതിനോട് തീരെ താത്പര്യമില്ല. വസ്ത്രധാരണം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം അനുവദിച്ച് കൊടുക്കുകയാണ് ഭരണാധികാരികളും രാഷ്ട്രീയപ്രവര്‍ത്തകരും ചെയ്യേണ്ടത്".
എം. സുല്‍ഫത്ത് (അധ്യാപിക ആക്ടിവിസ്റ്റ്)
"ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന ആശയം എന്താണെന്ന് മനസ്സിലാവാത്തതില്‍നിന്ന് വന്നതാണ് മുനീറിന്റെ പ്രസ്താവനയും പ്രയോഗങ്ങളും. വസ്ത്രങ്ങളിലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വസ്ത്രം മറ്റേതെങ്കിലും വിഭാഗം ധരിക്കുന്നതല്ല. ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും ട്രാന്‍സ് മനുഷ്യരായാലും ഏറ്റവും സൗകര്യപ്രദമായ വേഷം ധരിക്കുക എന്നുള്ളതാണ്. അത് മനസ്സിലാക്കാത്ത തലമുറയുടെ കൈയ്യടിയാണ് മുനീർ പ്രസംഗിച്ച സദസ്സില്‍നിന്ന് കേട്ടത്. പിണറായി വിജയന്‍ എന്ത് കൊണ്ടാണ് സാരി ധരിക്കാത്തത് എന്ന അദ്ദേഹത്തിന്റെ ചോദ്യവും അതില്‍നിന്ന് ഉയരുന്നതാണ്. വസ്ത്രത്തെ കുറിച്ചുള്ള ചരിത്രം പരിശോധിച്ചാല്‍ ആണും പെണ്ണും ഒറ്റമുണ്ടാണ് ധരിച്ചിരുന്നത്. അവിടെനിന്നാണ് വസ്ത്രസങ്കല്‍പം പരിണമിച്ചത്. ആണ്‍ വസ്ത്രം-പെണ്‍ വസ്ത്രം എന്ന് പറയുന്നതില്‍ അര്‍ഥമില്ല. മനുഷ്യന്‍ തീരുമാനിച്ചതാണ് ആണിന്റെ വസ്ത്രമിത്, പെണ്ണിന്റെ വസ്ത്രമിതെന്ന്. സൗകര്യപ്രദമായ വസ്ത്രത്തിലേക്കുള്ള മാറ്റമാണ് എല്ലാ കാലവും നടന്നിട്ടുള്ളത്. സൗകര്യാത്മകമായ ചലനസ്വാതന്ത്ര്യമുള്ള വേഷത്തിലേക്ക് ആണുങ്ങള്‍ മാറിയപ്പോള്‍ പെണ്ണിന്റെ മാറ്റത്തിന് തടസ്സം വരികയാണ്. ആണിന്റെ വസ്ത്രം പെണ്ണ് ധരിക്കുന്നു എന്നതല്ല, പകരം സൗകര്യപ്രദമായ വസ്ത്രം പെണ്ണ് തിരഞ്ഞെടുക്കുന്നു എന്നാണ് കാണേണ്ടത്. ഇനി ആണുങ്ങള്‍ ചുരിദാര്‍ ധരിക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. അവര്‍ താത്പര്യമുണ്ടെങ്കില്‍ ധരിക്കട്ടെ. അതിന്റെ അസൗകര്യം തിരിച്ചറിയുന്നതുകൊണ്ടാണ് അതിലേക്ക് അവര്‍ പോവാത്തത്. ഇതൊന്നും മനസ്സിലാക്കാന്‍ കഴിയാത്ത തലമുറയാണ് മുനീറിനു വേണ്ടി കൈയ്യടിക്കുന്നത്. പിണറായി വിജയന്‍ സാരി ഉടുക്കണമെന്ന് പറയുന്ന മുനീറും അനുയായികളും 10 ദിവസം സാരി ഉടുത്ത് സഞ്ചരിച്ചു നോക്കുക. അപ്പോഴേ അതിന്റെ അസൗകര്യം അദ്ദേഹത്തിന് മനസ്സിലാവുകയുള്ളൂ"
കെ. അജിത ( ആക്ടിവിസ്റ്റ്, മനുഷ്യാവകാശ പ്രവർത്തക)
വിദ്യാഭ്യാസ മേഖലയില്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങളെ മതപരമായി ബന്ധപ്പെടുത്തുന്ന പ്രസ്താവനകളോട് ഒരു തരത്തിലും യോജിച്ചു പോവാനാവില്ലെന്നാണ് ആക്ടിവിസ്റ്റും സ്ത്രീപ്രവര്‍ത്തകയുമായ കെ. അജിത മുനീറിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്.
"വിദ്യാഭ്യാസ മേഖലയിലെ പുരോഗമനപരമായ മാറ്റങ്ങള്‍ മതതാത്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന തരത്തിലുള്ള പ്രസ്താവനകളോട് ഒരു തരത്തിലും യോജിച്ചു പോവാനാവില്ല. വിദ്യാഭ്യാസ മേഖലയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ വേര്‍തിരിവ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. പെണ്‍കുട്ടികളുടെ സ്വതന്ത്ര ചലനങ്ങളെ നിലവിലെ വേഷം തടസ്സപ്പെടുത്തുന്നുണ്ട്. അതിനെ മറികടന്നവരാണ് ബാലുശ്ശേരി സ്‌കൂള്‍. മുനീര്‍ പറയുന്ന പോലെ ഏതെങ്കിലും ആണിന് ചുരിദാര്‍ ഇടണമെന്ന് തോന്നുണ്ടെങ്കില്‍ അത് ധരിക്കട്ടെ. സ്ത്രീ പുരുഷ തുല്യതയ്ക്ക് വസ്ത്ര ധാരണ രീതിക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് സ്‌കൂളുകളില്‍ അത് സൗകര്യാത്മക വസ്ത്രധാരണത്തിലേക്ക് പോവേണ്ടതുണ്ട്. 1995-ല്‍ ചൈനയില്‍ പോയപ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കോട്ടും പാന്‍രുമിട്ട് നടക്കുന്നതാണ് അന്ന് ഞാന്‍ കണ്ടത്.സ്ത്രീ-പുരുഷ തുല്യത നടപ്പാക്കണമെങ്കില്‍ അത് വിദ്യാഭ്യാസ മേഖലയില്‍നിന്നു തന്നെ തുടങ്ങണം".
ദിവ്യ ദിവാകര്‍ (അധ്യാപിക, ആക്ടിവിസ്റ്റ്)
"ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ധരിക്കണമെങ്കില്‍ മുഖ്യമന്ത്രി സാരി ഉടുക്കണമെന്നത് എത്ര നിലവാരമില്ലാത്ത ചിന്താഗതിയാണ്. സാമാന്യബോധമുള്ള മനുഷ്യന്‍ ഈ രണ്ട് കാര്യങ്ങളെ താരതമ്യം ചെയ്യില്ല. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്നത് അവിടുത്തെ പെണ്‍കുട്ടികളുടെ താത്പര്യപ്രകാരം അവര്‍ക്ക് സൗകര്യപ്രദമായ വേഷമെന്ന നിലയില്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും തമ്മിലുള്ള വേര്‍തിരിവ് കുറക്കാന്‍ ഒക്കെ നടപ്പിലാക്കിയതാണ്. അതില്‍ അടിച്ചേല്‍പിക്കലില്ല.
എം.കെ. മുനീറിന്റെ വേഷം മുണ്ടും ഷര്ട്ടുമാണ്. അത് അടിച്ചേല്‍പിച്ച വേഷമല്ല. താത്പര്യ പ്രകാരം അദ്ദേഹം തന്നെ ധരിക്കുന്നതാണ്. നാളെ മുതല്‍ അദ്ദേഹത്തിന് താത്പര്യമുണ്ടെങ്കില്‍ പാന്റും ഷര്‍ട്ടമിടാം. ആരും അത് ധരിക്കരുതെന്ന് പറയില്ല. ഇനി സാരി ഉടുക്കണമെന്ന് തോന്നിയാല്‍ തന്നെ അത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ്. അത് ചോദ്യം ചെയ്യാന്‍ ആരും വരില്ല. അതുപോലെയാണ് വിദ്യാര്‍ഥികളുടെ കാര്യവും. യു.കെയില്‍ ആണ്‍കുട്ടികള്‍ക്ക് പാവാടയും ടോപ്പും ധരിക്കാമെന്ന അനുമതി ഒരു സ്‌കൂള്‍ നല്‍കിയിരുന്നു. നാളെ നമ്മുടെ നാട്ടിലെ ആണ്‍കുട്ടികള്‍ പാവാടയിടണമെന്ന് പറഞ്ഞാലും അത് അംഗീകരിക്കണം, അതാണ് ജനാധിപത്യം. പുരുഷന്‍മാര്‍ ജനിച്ചപ്പഴേ പാന്റിട്ടാണ് വന്നതെങ്കില്‍ അത് ആണിന്റെ വേഷമെന്ന് പറയാം. അങ്ങനെയല്ലല്ലോ. പിന്നെങ്ങനെയാണ് പാന്റ് ആണിന്റെ വേഷമെന്ന് പറയുക".
ഗീത എസ്. (അധ്യാപിക, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍)
"ആണും പെണ്ണും, അതല്ലാത്തവരും ഒക്കെ അടങ്ങുന്നതാണ് സമൂഹം എന്നും, എല്ലാവര്‍ക്കും തുല്യപ്രാധാന്യമാണ് ഉള്ളതെന്നും ചെറിയ ക്ലാസ് മുതല്‍ തന്നെ കുട്ടികള്‍ മനസ്സിലാക്കേണ്ടതുണ്ട് .നിലവില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ ധരിക്കുന്നത് വളരെ അസൗകര്യപ്രദമായ വസ്ത്രങ്ങളാണല്ലോ. സ്‌കൂളില്‍നിന്നേ സമത്വം ശീലിക്കാന്‍ വേണ്ടിയാണ് യൂണിഫോമില്‍ തുല്യത വരുത്തുന്നത് . പിന്നെ പിണറായി വിജയന്‍ സാരി ഉടുക്കണോ പൈജാമ ഇടണോ എന്നുള്ളത് പിണറായി വിജയന്റെ മാത്രം തീരുമാനമാണ് . അതില്‍ നിര്‍ദ്ദേശം നല്‍കാന്‍ എം.കെ. മുനീറിന് അവകാശമില്ല. കയ്യടി കിട്ടാന്‍ വേണ്ടി എന്തും പറയാമോ?"
Content Highlights: MK Muneer,gender neutral uniform,divyadivakar,ajitha,Bindukrishna,Sulfath,social,Mathrubhumi latest