ഓർമ്മകളിൽ താഴുവീഴാതെ രാജ്യത്തെ ആദ്യ പട്ടികജാതി ഹോട്ടൽ

പള്ളിയാലിൽ സോമൻ
പള്ളിയാലിൽ സോമൻ

പൊന്നാനി : അന്‍പതുവര്‍ഷത്തോടടുക്കുമ്പോഴും സോമന്റെ ഓര്‍മകളിലുണ്ട് താഴുവീഴാതെ രാജ്യത്തെ ആദ്യ പട്ടികജാതി ഹോട്ടല്‍. പൊന്നാനിക്കും എടപ്പാളിനും ഇടയിലുള്ള അംശക്കച്ചേരിയിലായിരുന്നു പട്ടികജാതി വികസനവകുപ്പിന് കീഴില്‍ ഈ ഹോട്ടല്‍. 1971-72 കാലത്തെ സാധാരണക്കാരന്റെ ഭക്ഷണശാലയായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്ന കെ.കെ. വിശ്വനാഥന്റെയും വകുപ്പുമന്ത്രി വെള്ള ഈച്ചരന്റേയും ശ്രമത്തിലാണ് ഹോട്ടല്‍ തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പട്ടികജാതി വികസനവകുപ്പ് അനുവദിച്ച 3,000 രൂപകൊണ്ട് അന്നത്തെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൊറൂക്കര ഉദിനിക്കര പള്ളിയാലില്‍ സോമന്‍ ഓലഷെഡ്ഡില്‍ ഹോട്ടല്‍ തുടങ്ങി. അന്ന് സോമന് പ്രായം 25. ആദ്യ മൂന്നുവര്‍ഷം തിരിച്ചടവില്ലായിരുന്നു. പിന്നീടുള്ള ഏഴുവര്‍ഷത്തിനുള്ളില്‍ തുക തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. സാധാരണക്കാരും, തൊഴിലാളികളും, വിദ്യാര്‍ഥികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ വിശപ്പടക്കാന്‍ ഈ ഹോട്ടലില്‍ എത്തിയിരുന്നതായി സോമന്‍ ഓര്‍ക്കുന്നു.

ഹരിജന്‍ ഹോട്ടല്‍ എന്ന പേരിലാണ് തുടങ്ങിയത്. 'ഹോട്ടല്‍ പ്രിയദര്‍ശിനി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചായയും, പൊരിക്കടികളും, ചോറും, ഇറച്ചിയും മീനുമടക്കം ചെറിയ പൈസയ്ക്ക് വയറുനിറയ്ക്കാന്‍ കഴിയുന്ന ഭക്ഷണശാലയായിരുന്നു ഇത്. ദാരിദ്ര്യം പിടിമുറുക്കിയ അക്കാലത്ത് എടപ്പാള്‍ ഗവ. ഹൈസ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഈ ഹോട്ടലിലെ മത്തിക്കറിയും, കപ്പയും വലിയ ആശ്വാസമായിരുന്നു. ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ന്യൂസ്റീലുകള്‍ സിനിമാ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ഹോട്ടല്‍ നടത്തിയിരുന്ന സോമന് 1973 അവസാനത്തോടെ പോലീസില്‍ ജോലി ലഭിച്ചു. ഇതോടെ നടത്തിപ്പ് സുഹൃത്തിനെ ഏല്‍പ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പ്രവര്‍ത്തനം താളംതെറ്റി.

അങ്ങനെ 1975-ല്‍ ഹോട്ടല്‍ പൂട്ടി. പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ പട്ടികജാതി വികസനവകുപ്പ് ജപ്തി നോട്ടീസ് അയച്ചു. സോമന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി. മോഹനകൃഷ്ണനെ സമീപിച്ചു. അന്ന് ഗുജറാത്ത് ഗവര്‍ണറായിരുന്ന കെ.കെ. വിശ്വനാഥനെ കത്തിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ ഇടപെടലില്‍ ജപ്തിനടപടികള്‍ പിന്‍വലിച്ചു. പോലീസുകാരനായ സോമന്റെ ശമ്പളത്തില്‍നിന്ന് മാസം 30 രൂപവീതം പിടിച്ചുതുടങ്ങി. അങ്ങനെ സോമന്‍ ബാധ്യത തീര്‍ത്തു. ഹെഡ് കോണ്‍സ്റ്റബിളായി വിരമിച്ച സോമന്‍ 76 വയസ്സിലെത്തി ഇപ്പോള്‍ വിശ്രമ ജീവിതത്തിലാണ്. ഹോട്ടലിന് ആശംസ അറിയിച്ച് രാജ്യത്തിന്റെ മുന്‍ പ്രസിഡന്റ് വി.വി. ഗിരിയും, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കത്തയച്ചിരുന്നുവെന്ന് സോമന്‍ ഓര്‍ക്കുന്നു.

Content Highlights: First Harijan Hotel in India, social, edappal, palliyalil soman, mathrubhumi