കുട്ടികളെ കാത്ത് തയ്യാറായി നില്‍ക്കുന്ന ലഹരിസംഘങ്ങള്‍; എങ്ങനെ അകറ്റിനിര്‍ത്താം, ചില നിര്‍ദേശങ്ങള്‍

#ഡോ. ബിനോയ് പോള്‍ (സോഷ്യല്‍ വര്‍ക്ക് വിഭാഗം അസി. പ്രൊഫസര്‍, ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജ്)
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പ്രതീകാത്മക ചിത്രം | മാതൃഭൂമി

മ്മുടെ കാംപസുകള്‍ സുരക്ഷിതമാക്കാനുള്ള ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കാറുണ്ട്. എന്നാല്‍, അവ എത്രത്തോളം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നുണ്ട് എന്നതിലെ വീഴ്ചയാണ് ലഹരിയുപയോഗം വ്യാപിക്കുന്നതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. കുട്ടികളെ ലഹരിയിലേക്ക് സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്. അതില്‍ പലതും പരിഹരിക്കാന്‍ അധ്യാപകരും കാംപസ് അധികൃതരും മാത്രം വിചാരിച്ചാല്‍ പോരാ, മറിച്ച് കുട്ടികളുടെ പൂര്‍ണ സഹകരണവും വേണം. ചില നിർദേശങ്ങൾ:

വലുതായെന്ന തോന്നല്‍
 
സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി കോളേജുകളിലെത്തുന്ന കുട്ടികള്‍ക്ക് താനൊരു വലിയ ആളായെന്ന തോന്നലുണ്ടാകുന്നു. പ്രായപൂര്‍ത്തിയായെങ്കിലും യഥാര്‍ഥത്തില്‍ ഇവര്‍ കുട്ടികള്‍തന്നെയാണ്. വലുപ്പത്തിന്റെ അളവുകോലായി കുട്ടികള്‍ കാണുന്നത് ലഹരി ഉപയോഗമാണ്. ഇവരെ തേടിപ്പിടിക്കാന്‍ ലഹരിസംഘങ്ങളും കാംപസുകള്‍ക്കുപുറത്ത് തയ്യാറായി നില്‍ക്കുന്നു. രാസലഹരി, കഞ്ചാവ് പോലുള്ളവ കുട്ടികള്‍ നില്‍ക്കുന്ന സ്ഥല ത്തുതന്നെ എത്തിച്ചുനല്‍കാന്‍ ലഹരിവ്യാപാര സംഘങ്ങളുമുണ്ട്. ഒരിക്കല്‍ ഈ ലഹരി സംഘത്തിന്റെ ഭാഗമായാല്‍ കുട്ടികളെക്കൂടി അവര്‍ വില്‍പ്പനക്കാരാക്കുന്നു. വൈറസ് പടരുന്നതുപോലെ മറ്റുകുട്ടികളിലേക്കും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. 

അപരിചിതരെ ശ്രദ്ധിക്കുക 

കാംപസിനുചുറ്റും സി.സി.ടി.വി. ക്യാമറകള്‍ നിര്‍ബന്ധമാക്കണം. അപരിചിതരായ ആളുകള്‍ കോളേജ് പരിസരത്ത് സ്ഥിരമായി ചുറ്റിത്തിരിയുന്നെങ്കില്‍ അവരെ ഒഴി വാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അവര്‍ ലഹരിസംഘങ്ങളുടെ ഭാഗ മായവരാകും. കുട്ടികളെ നിരീക്ഷിച്ച് ലഹരിക്കെണിയില്‍ അകപ്പെടുത്താന്‍ തക്കംപാര്‍ത്തിരിക്കുന്നവരാണ് ഇവര്‍. കുട്ടികള്‍ ചോദിക്കാതെ അവരുടെ ആവശ്യങ്ങള്‍ ചെയ്യുകൊടുത്ത് ചങ്ങാത്തം സ്ഥാപിക്കും. അപകടത്തിലേക്ക് നയിക്കുന്ന ഇക്കൂട്ടരെ കാംപസുകളുടെ പരിസരത്തേക്ക് അടുപ്പിക്കരുത്. 

ആഘോഷങ്ങള്‍ ആഭാസങ്ങളാകുന്നു 

കലാ-കായിക പ്രവര്‍ത്തനങ്ങള്‍ സ്വഭാവികമായും എല്ലാ കാംപസുകളിലുമുണ്ടാകും. എന്നാല്‍, ആഘോഷങ്ങള്‍ക്ക് പരിധി നിശ്ചയിക്കണം. അവ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലാവരുത്. കാംപസുകളിലെ ആഘോഷങ്ങള്‍ അതിരുകടക്കുന്നത് ലഹരിയുടെ ഉപയോഗത്തിലാണെന്ന് സമീപകാലത്തെ ഉദാഹരണങ്ങള്‍ വെളിപ്പെടുത്തുന്നു. സ്വന്തം വാഹനങ്ങള്‍ കൊണ്ടുവന്ന് അഭ്യാസപ്രകടനങ്ങള്‍ കാണിക്കുന്നത്, അനാവശ്യമായ ശബ്ദകോലാഹലങ്ങള്‍, പ്രതികാരങ്ങള്‍ നടത്താനുള്ള വേദിയാക്കുന്നത് തുടങ്ങി എല്ലാ തെറ്റുകളുടെയും കാരണക്കാരന്‍ ലഹരിയാകുന്നു. ആഭാസത്തരങ്ങളുടെ വേദിയായി കാംപസുകളെ മാറ്റാതിരിക്കാന്‍ ആഘോഷങ്ങളില്‍ മിതത്വം പാലിക്കണം.

വിനോദയാത്രകളിലെ ലഹരി 

വിനോദയാത്രകള്‍ കുട്ടികളുടെ മനസ്സിന് ഉന്മേഷം പകരുന്നവയാണ്. സുഹൃത്തുക്കളുമൊത്തുള്ള യാത്രാനുഭവവും ഒന്നിച്ചുള്ള സമയവുമാണ് അവയെ എന്നും ഓര്‍മ്മകളില്‍ നിലനിര്‍ത്തുന്നതെന്ന് കുട്ടികള്‍ മനസ്സിലാക്കണം. യാത്രയ്ക്ക് പ്രത്യേക കൂട്ടായി ലഹരിയെത്തുമ്പോള്‍ വിനോദയാത്രയുടെ ഉദ്ദേശ്യം തന്നെ മാറുന്നു. പലപ്പോഴും വിനോദയാത്രകള്‍ തന്നെ വേണ്ടെന്നുതീരുമാനിക്കന്‍ കാംപസ് അധിക തര്‍ നിര്‍ബന്ധിതരാകുന്നു. 

ആരോഗ്യം മതി സ്‌പോര്‍ട്സിന് 

കായികതാരങ്ങളാകാന്‍ ആദ്യം വേണ്ടത് ആരോഗ്യമാണ്. ലഹരി ഉപയോഗിച്ചതുകൊണ്ട് ആരും നല്ലൊരു അത്‌ലറ്റാകുന്നില്ല. ലഹരി ഉപയോഗിച്ച് കായികമത്സരങ്ങളില്‍ നേടുന്ന വിജയം താത്കാലികമാണ്. ഒരു മത്സരത്തിലെ വിജയത്തിനായി കുട്ടികള്‍ ലഹരി ഉപയോഗിക്കുമ്പോള്‍ ഭാവിജീവിതത്തെ തോല്‍പ്പിക്കുന്ന കൊടുംചതിയാണതെന്ന് മനസ്സിലാക്കണം. തെറ്റായ പ്രവണതകള്‍ കുട്ടികളിലെത്താതിരിക്കാന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം.

ലഹരി പ്രോത്സാഹിപ്പിക്കുന്നവരെ അകറ്റുക 

വിവിധ പരിപാടികള്‍ക്കായി കാംപസുകളിലേക്ക് അതിഥികളെ ക്ഷണിക്കും. ഇവരുടെ സംഭാഷണ ങ്ങളും പരിപാടികളും കുട്ടികള്‍ക്ക് ഇഷ്ടമാകും. പക്ഷേ എന്തെങ്കിലുംതരത്തില്‍, ഇക്കൂട്ടര്‍ ലഹരി പ്രോത്സാഹിപ്പിക്കു ന്നവരാണോയെന്ന് മുന്‍കുട്ടിയറിയണം. ആണെങ്കില്‍ അവരെ ആ പരിപാടിയില്‍ നിന്നൊഴിവാക്കുക. കുട്ടികളുടെ മനസ്സിനെ സ്വാധീനിക്കാന്‍ അവര്‍ക്ക് വേഗംകഴിയും. ഇത് കുട്ടികളില്‍ പലപ്പോഴും ലഹരിയോടുള്ള താത്പര്യം ജനിപ്പിക്കുന്ന പതിവ് കാണാറുണ്ട്. 

ആശയസമ്പന്നമാകണം രാഷ്ട്രീയം 

കാംപസ് രാഷ്ട്രീയത്തില്‍ ആശയങ്ങള്‍ തമ്മിലാണ് പോരാടേണ്ടത്. വിജയങ്ങള്‍ക്കായി ലഹരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള കാമ്പയി നുകള്‍ അനുവദിക്കരുത്. ഈ പ്രവണതയും കൂടുന്നു. അതിനാല്‍, കാംപസ് രാഷ്ട്രീയം പോലും വേണോയെന്ന ചിന്തയിലേക്ക് അധികൃതര്‍ എത്തുന്നു. 

ഒളിസങ്കേതങ്ങള്‍ വേണ്ടാ 

കാടുകയറിയ കാംപസും ആളൊഴിഞ്ഞ പരിസരങ്ങളും ലഹരി ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് സ്ഥലമൊരുക്കുന്നു. ക്ലാസുകള്‍പോലും ഉപേക്ഷിച്ച് കുട്ടികള്‍ ഇതുപോലുള്ള ഒളിസങ്കേതത്തില്‍ സ്ഥിരമായി എത്തുന്നു. ലഹരി ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ടുപോകുന്ന കാര്യങ്ങള്‍ അടുത്തിടെയുമുണ്ടായിരുന്നു. വൃത്തിയായി സൂക്ഷിക്കുന്ന കാംപസും അതിന്റെ പരിസരങ്ങളും ലഹരി സൂക്ഷിക്കാനും ഉപയോഗിക്കാനും അവസരം നല്‍കില്ല. 

ചെറിയ കാര്യങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ 

കാംപസുകളില്‍ ചെറിയരീതിയിലുള്ള കാര്യങ്ങള്‍ ചെയ്താല്‍ കുട്ടികളെ ലഹരിക്കെണിയില്‍നിന്ന് രക്ഷിക്കാം. കുട്ടികള്‍ക്ക് ഇടപെടാന്‍ സാധിക്കുന്ന സൗഹാര്‍ദപരമായ കാംപസ് സൃഷ്ടിക്കണം. ബുദ്ധിമുട്ടുകള്‍ അധ്യാപകരോടും അധികൃതരോടും സംസാരിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കണം. തെറ്റിനെ ചോദ്യംചെയ്യാനുള്ള ആര്‍ജവവും വളര്‍ത്തിയെടുക്കണം. 

എന്തായിത്തീരണമെന്ന് സ്വയംതീരുമാനിക്കുക 

കുട്ടികളുടെ മാനസിക, ശാരീരിക വികാസവും അതിലൂടെ സമൂഹത്തില്‍ താന്‍ എന്തായിത്തീരണ മെന്നതിന്റെ കണ്ടെത്തലുകളാണ് കാംപസുകള്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആശയം. കുട്ടികള്‍ക്ക് സ്വത്വബോധമുണ്ടാകാനുള്ള വഴിതെളിച്ചുനല്‍കണം. മറ്റുള്ളവരെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ കാരണം. ഒരാളുടെ തിന്മ പകരാന്‍ എളുപ്പമാണ്. ഇത് കുട്ടികളെ ലഹരിമാഫിയയുടെ പിടിയിലെത്തിക്കുന്നു. 

സജീവമാകണം കാംപസുകള്‍ 

സംവാദങ്ങളും ചര്‍ച്ചകളും ലഹരിവിരുദ്ധപരിപാടികളും നിരന്തരമായി സംഘടിപ്പിക്കണം. കുട്ടികളെ കലാ-കായിക മത്സരങ്ങളിലേക്ക് കൂടുതല്‍ തത്പ രരാക്കണം. ലഹരിയുപയോഗത്തിനാല്‍ തകരുന്ന ജീവിതയാഥാര്‍ഥ്യങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കണം. കുട്ടികള്‍ ലഹരിയെ വെറുക്കുന്ന തരത്തി ലെത്തിക്കണം. 

കാര്യക്ഷമമാകണം പി.ടി.എ. 

പല കാംപസുകളിലെയും പി.ടി.എ. കാര്യക്ഷമമല്ല. കുട്ടികളുടെ അഡ്മിഷനെടുത്തശേഷം കോളേജിലേക്ക് തിരിഞ്ഞുനോക്കാത്ത രക്ഷി താക്കളുമുണ്ട്. ഇത് ഒട്ടും നല്ലതല്ല. കുട്ടികളുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയാന്‍ അധ്യാപകരും രക്ഷാ കര്‍ത്താക്കളും തമ്മില്‍ സംസാരിക്കണം.

(തയ്യാറാക്കിയത്: സോബിത്ത് സോമന്‍)

Content Highlights: Here are some suggestions by Dr. Binoy Paul to keep our campuses drug-free