പ്രാചീന താരാപഥങ്ങളിലൊന്ന് കണ്ടെത്തി ഇന്ത്യയുടെ ആസ്ട്രോസാറ്റ്

Reperesentational Image by WikiImages from Pixabay
Reperesentational Image by WikiImages from Pixabay

ബെംഗളൂരു:  ബഹിരാകാശ ഗവേഷണത്തില്‍ ഒരു സുപ്രധാന വഴിത്തിരിവായി ഇന്ത്യയുടെ ആദ്യത്തെ മള്‍ട്ടി വേവ് ലെങ്ത് ഉപഗ്രഹമായ അസ്‌ട്രോസാറ്റ് . ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സിലെ (ഐ.യു.സി.എ.എ) ശാസ്ത്രജ്ഞന്‍മാര്‍ നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യയുടെ ആസ്‌ട്രോസാറ്റ് ഉപഗ്രഹത്തിന്റെ സഹായത്തോടെ ഈ പ്രാചീന താരാപഥത്തെ കണ്ടെത്തിയത്.

അഞ്ച് എക്‌സ്- റേ ടെലിസ്‌കോപ്പുകളും ഒരു അള്‍ട്രാ വയലറ്റ് ദൂരദര്‍ശിനിയമാണ് അസ്‌ട്രോസാറ്റ് ഉപഗ്രഹത്തിലുള്ളത്.  ഭൂമിയില്‍ നിന്ന് 930 കോടി പ്രകാശവര്‍ഷം അകലെയുള്ള എ.യു.ഡി.എഫ്.എസ്.01 (AUDFs01 ) എന്ന താരാപഥത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങളെയാണ് ഉപഗ്രഹം തിരിച്ചറിഞ്ഞത്. ആസ്‌ട്രോസാറ്റിലെ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌ക്കോപ്പിലാണ് ഈ താരാപഥം പതിഞ്ഞത്. 

ഐ.യു.സി.എ.എ ജ്യോതിശാസ്ത്ര വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കനക് സഹയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗവേഷണം നടത്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുഎസ്എ, ജപ്പാന്‍, നെതര്‍ലന്‍ഡ്് എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ സംഘത്തില്‍ അംഗങ്ങളായിരുന്നു.

എക്‌സ്ട്രീം ഡീപ് ഫീല്‍ഡില്‍ സ്ഥിതി ചെയുന്ന താരാപഥം ഈ ഉപഗ്രഹത്തിലൂടെ 2016 ഒക്ടോബറിലാണ് ഗവേഷകര്‍ കണ്ടുപിടിച്ചത്. എന്നാല്‍ ഡാറ്റ ശ്രദ്ധാപൂര്‍വ്വം വിശകലനം ചെയ്യാനും യുവി രശ്മികള്‍ അതെ താരാപഥത്തില്‍ നിന്ന് വരുന്നതാണെന്ന് സ്ഥിരീകരിക്കാനും രണ്ടു വര്‍ഷം വേണ്ടിവന്നു.

അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമി ആഗിരണം ചെയ്യുന്നതിനാല്‍, അത് ബഹിരാകാശത്ത് നിന്ന് മാത്രേ നിരീക്ഷിക്കാന്‍ കഴിയുള്ളു. 

അമേരിക്കന്‍ ബഹിരാകാശ ഏജഎന്‍സിയായ നാസയുടെ  ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് (എച്ച്എസ്ടി) ആസ്‌ട്രോസാറ്റിലെ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലിസ്‌കോപ്പിനേക്കാള്‍ വലിയതാണ്. എന്നിട്ടും ഈ താരാപഥത്തെ പകര്‍ത്താന്‍ അതിന് സാധിച്ചില്ല. 

അപൂര്‍വമായ ഈ നേട്ടം ആസ്‌ട്രോസാറ്റിന് കൈവരിക്കാന്‍ സാധിച്ചത് യുവിഐടി ഡിറ്റക്ടറിന്റെ ബാക്ക്ഗ്രൗണ്ട് നോയിസ് വളരെ കുറവായായിരുന്നുവെന്നുള്ളതുകൊണ്ടാണ്. ഓഗസ്റ്റ് 24 ന് കണ്ടെത്തല്‍ നേച്ചര്‍ ആസ്‌ട്രോണമി എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Contemt highlights: Global team of scientists discovers one of the earliest galaxies using Indias AstroSat

Content Highlights: