റിയാദ്, ജിദ്ദ നഗരങ്ങളില്‍ പ്രവാസികള്‍ക്ക് ഭൂമി വാങ്ങാന്‍ സൗദി മന്ത്രിസഭയുടെ അംഗീകാരം

#ജാഫറലി പാലക്കോട്
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

റിയാദ്: റിയാദ്, ജിദ്ദ അടക്കമുള്ള  സൗദിയിലെ ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ പ്രവാസികളെ അനുവദിക്കുന്ന പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം. അടുത്ത വര്‍ഷം ആദ്യം മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭ പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമത്തിന്  അംഗീകാരം നല്‍കി. ജിദ്ദയിലെ  അല്‍സലാം കൊട്ടാരത്തിലാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

റിയല്‍ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനും നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാന് തീരുമാനമെന്ന് നഗരസഭാ പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു. നിക്ഷേപകരെയും റിയല്‍ എസ്റ്റേറ്റ് വികസന കമ്പനികളെയും സൗദി വിപണിയിലേക്ക് ആകര്‍ഷിക്കുന്നതിലൂടെ പാര്‍പ്പിടങ്ങള്‍ അടക്കം റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ നിയമം സഹായിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

പുതിയ നിയമം വിദേശികള്‍ക്ക് റിയാദ്, ജിദ്ദ അടക്കമുള്ള ഭൂമിശാസ്ത്രപരമായ പ്രത്യേക നഗരങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ കഴിയും. എന്നാല്‍ മക്കയിലും മദീനയിലും പ്രത്യേക വ്യവസ്ഥകളുണ്ടാകും. വിദേശികള്‍ക്ക് സ്വത്തവകാശങ്ങള്‍ സ്വന്തമാക്കാനുള്ള ഭൂമിശാസ്ത്രപരമായ പരിധി നിര്‍ദേശിക്കുന്നതിന്റെ ചുമതല റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിക്കായിരിക്കും. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം 180 ദിവസത്തിനുള്ളില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ പരിഷ്‌കരിച്ച നിയമത്തിന്റെ എക്സിക്യൂട്ടീവ് നിയമാവലി അതോറിറ്റി പരസ്യപ്പെടുത്തും.

Content Highlights: Saudi Arabia Opens Real Estate Ownership to Expats in Riyadh, Jeddah