ദസറ: രണ്ടാം ബാച്ച് ആനകൾ കൊട്ടാരത്തിലെത്തി

മൈസൂരു : ദസറ ജംബു സവാരി ഘോഷയാത്രയ്ക്കുള്ള രണ്ടാംബാച്ച് ആനകൾ മൈസൂരു കൊട്ടാരത്തിലെത്തി. മൂന്ന് ദസറ ആനകളാണ് ഞായറാഴ്ച എത്തിയത്.

വൈകീട്ട് കൊട്ടാരവളപ്പിലെ ജയമാർത്താണ്ഡ കവാടത്തിൽ മംഗളവാദ്യത്തിന്റെ അകമ്പടിയോടെ സുഗ്രീവ, രൂപ, ചൈത്ര എന്നീ ആനകളെ പരമ്പരാഗതരീതിയിൽ സ്വീകരിച്ചു. ദസറ ആനകളുടെ ചുമതലയുള്ള ഡി.സി.എഫ്. ഐ.ബി. പ്രഭുഗൗഡ ആനകൾക്ക് പുഷ്പാർച്ചന നടത്തി. കരിമ്പ്, പഴങ്ങൾ തുടങ്ങിയ പലഹാരങ്ങൾ നൽകി. നിലവിൽ 12 ആനകളാണ് കൊട്ടാരവളപ്പിൽ പരിശീലനത്തിലുള്ളത്. നിലവിൽ പരിശീലനത്തിലുള്ള ആനക​െളയും പൂജയ്ക്കായി എത്തിച്ചിരുന്നു.മൈസൂരു കൊട്ടാരം ഗണേശ ക്ഷേത്രത്തിലെ പൂജാരി എസ്.വി. പ്രഹ്ലാദ് റാവു ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ആനകളെ കാണാൻ പൊതുജനങ്ങളും വിനോദസഞ്ചാരികളും കൊട്ടാര പരിസരത്ത്ഒത്തുകൂടി. തിങ്കളാഴ്ച ഗണേശചതുർഥി ദിനത്തിൽ ആനകൾക്ക് വിശ്രമംനൽകുമെന്ന് പ്രഭുഗൗഡ അറിയിച്ചു. മൂന്ന് ആനകളുടെയും ഭാരം പരിശോധിച്ച് ചൊവ്വാഴ്ച പരിശീലനം ആരംഭിക്കും.ദൊഡ്ഡഹാരവെ ആന ക്യാമ്പിൽ നിന്നാണ് 45 വയസ്സുള്ള രൂപ ഇക്കുറി ദസറയ്‌ക്കെത്തുന്നത്. രണ്ടാം തവണയാണ് ദസറയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞവർഷം ഘോഷയാത്രയിൽ കുങ്കി ആനയായി പങ്കെടുത്തിരുന്നു. ബന്ദിപ്പൂർ ടൈഗർ റിസർവിലെ രാമപുര ക്യാമ്പിൽ നിന്നുള്ള 55 വയസ്സുള്ള ചൈത്ര ആറാം തവണയാണ് ദസറയിൽ പങ്കെടുക്കുന്നത്. അഞ്ചുതവണ കുങ്കി ആനയായി ഘോഷയാത്രയിൽ പങ്കെടുത്തിട്ടുണ്ട്. 44 വയസ്സുള്ള സുഗ്രീവ ദുബാരെ ക്യാമ്പിൽ നിന്നാണ് എത്തിയത്. നാലാംതവണയാണ് ദസറയിൽ പങ്കെടുക്കുന്നത്.