പശ്ചിമേഷ്യയിലേക്ക് യുഎസ് വിമാനവാഹിനിക്കപ്പൽ, USS എബ്രഹാം ലിങ്കൺ എത്തുന്നത് ഇറാനെ ലക്ഷ്യമാക്കി?

#ന്യൂസ് ഡെസ്ക്
യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പൽ | Image credit: @MOSSADil X
യുഎസ്എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പൽ | Image credit: @MOSSADil X

ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കനക്കുന്നതിനിടെ യുഎസ് വിമാനവാഹിനിക്കപ്പൽ ദക്ഷിണ ചൈനാക്കടലിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നതായി വിവരം. ആഭ്യന്തരവിഷയത്തിൽ അമേരിക്ക ഇടപെടും എന്ന മുന്നറിയിപ്പ് കൂടി ലഭിച്ചതോടെ ഇറാൻ വ്യാഴാഴ്ച രാവിലെ വിശദീകരണങ്ങൾ ഒന്നുമില്ലാതെ വ്യോമപാത അടച്ചിരുന്നു. ഇതിനുപിന്നാലെയാണ് യുഎസ് വിമാനവാഹിനിക്കപ്പൽ മിഡിൽ ഈസ്റ്റിലേക്ക് നീങ്ങുന്നത് എന്നാണ് വിവരം.

അതേസമയം, മിഡിൽ ഈസ്റ്റിലോ യൂറോപ്പിലോ വിമാനവാഹിനിക്കപ്പലുകൾ നിലവിൽ വിന്യസിച്ചിട്ടില്ലെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നിരുന്നാലും, യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിനെയും അതിന്റെ സ്‌ട്രൈക്ക് ഗ്രൂപ്പിനെയും ദക്ഷിണ ചൈനാക്കടലിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് പോകാൻ പെന്റഗൺ ഉത്തരവിട്ടിട്ടുണ്ടെന്ന് യുഎസ് കേബിൾ ന്യൂസ് നെറ്റ്വർക്ക് ന്യൂസ്നേഷൻ റിപ്പോർട്ട് ചെയ്തു.

കരീബിയൻ കടലിൽ നിലവിൽ 12 യുഎസ് യുദ്ധക്കപ്പലുകളുണ്ടെന്നും മിഡിൽ ഈസ്റ്റിൽ ആറെണ്ണമാണുള്ളതെന്നും യുഎസ് നാവികസേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഔട്ട്ലെറ്റ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ നാവികസേനയുടെ അഞ്ചാമത്തെ നിമിറ്റ്സ് ക്ലാസ് (Nimitz-class) വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. ഏകദേശം 104,300 ടൺ ഭാരവും 1,092 അടി നീളവുമുള്ള ഈ കപ്പൽ രണ്ട് ആണവ റിയാക്ടറുകളുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.

30 നോട്ടിന് മുകളിൽ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇതിന് 20 മുതൽ 25 വർഷം വരെ തുടർച്ചയായി ഇന്ധനം നിറയ്ക്കാതെ പ്രവർത്തിക്കാനാകും. കപ്പലിൽ ഏകദേശം 5,600-ഓളം ഉദ്യോഗസ്ഥരെ ഉൾക്കൊള്ളാൻ സാധിക്കും. 2024 ഓഗസ്റ്റിൽ പശ്ചിമേഷ്യയിലേക്ക് വിന്യസിക്കപ്പെട്ടിരുന്നു. ഇറാൻ-ഇസ്രയേൽ സംഘർഷ സമയത്ത് ഇസ്രയേലിന്റെ സുരക്ഷയൊരുക്കാനാണ് കപ്പലിനെ അന്ന് വിന്യസിച്ചത്.

Content Highlights: US aircraft carrier USS Abraham Lincoln rerouted to Middle East from South China Sea. Find out the impact on regional security and US naval presence.