പാകിസ്താന്റെ എണ്ണപ്പാടം വികസിപ്പിക്കാൻ സഹായിക്കാൻ കരാറൊപ്പിട്ട് ട്രംപ്, ഇന്ത്യക്ക് തിരിച്ചടി

വാഷിങ്ടണ്‍: ഇന്ത്യന്‍ ഇറക്കുമതിക്ക് 25 ശതമാനം തീരുവയും അധിക പിഴയും ചുമത്തി മണിക്കൂറുകള്‍ക്കകം പാകിസ്താന്റെ എണ്ണ ശേഖരം വികസിപ്പിക്കാന്‍ സഹായിക്കാമെന്ന പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനായി ഒരു വ്യാപാരക്കരാറില്‍ ഒപ്പിട്ടതായി ട്രംപ് അറിയിച്ചു. ഈ നീക്കം ഒടുവില്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ നീക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും.
പാകിസ്താനുമായി തങ്ങള്‍ ഒരു കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും അതുപ്രകാരം ഇരുരാജ്യങ്ങളും ചേര്‍ന്ന് പാകിസ്താന്റെ എണ്ണ ശേഖരം വര്‍ധിപ്പിക്കുമെന്നുമാണ് ട്രംപിന്റെ പ്രസ്താവന. ഒരുപക്ഷേ, ഭാവിയില്‍ എന്നെങ്കിലും ഒരിക്കല്‍ പാകിസ്താന്‍ ഇന്ത്യക്ക് എണ്ണ വില്‍ക്കുന്ന സാഹചര്യമുണ്ടാവാനിടയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ്-പാകിസ്താന്‍ ഊര്‍ജ പങ്കാളിത്തത്തിന് നേതൃത്വം നല്‍കാന്‍ ഒരു എണ്ണ കമ്പനിയെ ഭരണകൂടം നിലവില്‍ തിരഞ്ഞെടുക്കുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
നേരത്തേ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് കയറ്റിയയക്കുന്ന ചരക്കുകള്‍ക്ക് ട്രംപ് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഓഗസ്റ്റ് ഒന്നിന് തീരുവ നിലവില്‍ വരും. റഷ്യന്‍ എണ്ണ വാങ്ങുന്നതിനാല്‍ ഇന്ത്യക്ക് പിഴച്ചുങ്കം ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
Content Highlights: US Strikes Oil Deal with Pakistan After Imposing Tariffs on India