ഗ്രീൻകാർഡിന് അപേക്ഷിക്കണോ, മാതൃരാജ്യത്തേക്ക് മടങ്ങണം; യുഎസിലിരുന്ന് നടക്കില്ല, നയംമാറ്റി അമേരിക്ക

#ന്യൂസ് ഡെസ്ക്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Photo: AP
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: താത്കാലിക വിസയിൽ അമേരിക്കയിൽ താമസിക്കുന്ന വിദേശപൗരന്മാർക്ക് ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള നയത്തിൽ സുപ്രധാന മാറ്റവുമായി യുഎസ് ഭരണകൂടം.

പുതിയ നിയമപ്രകാരം, ഗ്രീൻ കാർഡിന് അപേക്ഷ സമർപ്പിക്കണമെങ്കിൽ ഭൂരിഭാഗം വിദേശപൗരന്മാർക്കും അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങേണ്ടിവരും. അതായത് അമേരിക്കയിൽ തുടർന്നുകൊണ്ട് അപേക്ഷിക്കുക ഇനിമേൽ സാധ്യമല്ല. പകരം മാതൃരാജ്യത്തെത്തി എംബസി അല്ലെങ്കിൽ കോൺസുലേറ്റ് മുഖാന്തരം അപേക്ഷ സമർപ്പിക്കണം.

യുഎസ് സിറ്റിസഷൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് (യുഎസ്‌സിഐഎസ്) ആണ് ഗ്രീൻ കാർഡ് അപേക്ഷയുമായി ബന്ധപ്പെട്ട പുതിയനയം പുറത്തിറക്കിയിരിക്കുന്നത്. ഇതുവരെ സ്റ്റുഡന്റ്, വർക്ക്, ടൂറിസ്റ്റ് വിസകളിൽ അമേരിക്കയിൽ കഴിയുന്നവർക്ക് അവിടെ തുടർന്നുകൊണ്ടുതന്നെ ഗ്രീൻ കാർഡിന് അപേക്ഷിക്കാമായിരുന്നു. അഡ്ജസ്റ്റ്‌മെന്റ് ഓഫ് സ്റ്റാറ്റസ് (എഒഎസ്) എന്ന് അറിയപ്പെട്ടിരുന്ന ഈ രീതി നിരവധിയാളുകൾ പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പുതിയ നയം നിലവിൽ വന്നതോടെ പരിമിതവും അപൂർവവുമായ സാഹചര്യങ്ങളിൽ മാത്രമേ എഒഎസിന് അനുവദിക്കുകയുള്ളൂ.

അനധികൃത കുടിയേറ്റത്തെ നിയന്ത്രിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമാണ് ഈ നയമാറ്റവും. അമേരിക്കയിൽ തുടർന്നുകൊണ്ടുതന്നെ ഗ്രീൻകാർഡിന് അപേക്ഷിക്കാമെന്ന പഴുതാണ് ഇതോടെ ഇല്ലാതാകുന്നത്. അതേസമയം, തീരുമാനമാകാതിരിക്കുന്ന ഗ്രീൻകാർഡ് അപേക്ഷകളെ പുതിയ നിയമം ബാധിക്കുമോ എന്ന കാര്യം വ്യക്തമല്ല. 

Content Highlights: Applicants must now return to their home country to apply for a Green Card., The previous Adjustment of Status (AOS) process is now strictly limited., Policy change aims to curb unauthorized immigration under the Trump administration., Impact on pending applications remains currently unclear.