അമേരിക്ക ചൂഷണം ചെയ്യപ്പെടുകയായിരുന്നു, ഇറക്കുമതി തീരുവകൾ ശക്തമായി തുടരും- ട്രംപ്

ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

ദാവോസ്: അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായി ഇറക്കുമതി തീരുവകൾ ശക്തമായി തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

അമേരിക്കയിൽ മുൻപില്ലാത്ത വിധം ആളുകൾ നിക്ഷേപം നടത്തുന്നുണ്ടെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. നവംബർ 5-ലെ തിരഞ്ഞെടുപ്പ് ഫലം നിക്ഷേപകർക്ക് രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളിൽ കൂടുതൽ വിശ്വാസം നൽകി. ഈ തിരഞ്ഞെടുപ്പ് ഇറക്കുമതി തീരുവകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് നൽകിയതായും അദ്ദേഹം പറഞ്ഞു. അമേരിക്ക ചൂഷണം ചെയ്യപ്പെടുകയായിരുന്നുവെന്നും വളരെ പെട്ടെന്ന് തന്നെ ഈ സാഹചര്യം മാറ്റിമറിക്കാൻ തന്റെ ഭരണകൂടത്തിന് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.

തീരുവ ഏർപ്പെടുത്തിയതിലൂടെ മാത്രം ഇതുവരെ 600 ബില്യൺ ഡോളർ അമേരിക്കയിലേക്ക് എത്തിയതായി ട്രംപ് വെളിപ്പെടുത്തി. ഈ വരുമാനം വരും വർഷങ്ങളിൽ ഇതിലും വലിയ തോതിൽ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തോടെത്തന്നെ ഈ തുകയിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.