യുഎസ്സിലെ പ്രതിഷേധം ആഭ്യന്തര ഭീകരവാദമെന്ന് ട്രംപ്, കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

ഫിലാഡല്‍ഫിയയില്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനത്തിന് തീയിട്ടപ്പോള്‍ Image|AP
ഫിലാഡല്‍ഫിയയില്‍ പ്രതിഷേധക്കാര്‍ പോലീസ് വാഹനത്തിന് തീയിട്ടപ്പോള്‍ Image|AP

വാഷിങ്ടണ്‍: ആഫ്രിക്കന്‍ വംശജന്റെ മരണത്തിന് പിന്നാലെ യുഎസ്സില്‍ ഉടലെടുത്ത പ്രതിഷേധത്തെ നേരിടാന്‍ ആയുധധാരികളായ കൂടുതല്‍ സൈന്യത്തേയും പോലീസിനേയും വിന്യസിച്ചായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്. പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് സമീപത്തെ നിരവധി കെട്ടിടങ്ങളും സ്മാരകങ്ങളും തകര്‍ത്ത പശ്ചാത്തലത്തിലാണ് ട്രംപ് സുരക്ഷാനടപടികള്‍ ശക്തിപ്പെടുത്തിയത്. 

വാഷിങ്ടണ്‍ നഗരത്തില്‍ കഴിഞ്ഞ രാത്രി ഉണ്ടായത് അപമാനകരമായ സംഭവമാണ്. ആഭ്യന്തര ഭീകരവാദമാണ് അത്.  നിങ്ങള്‍ ക്രിമിനല്‍ ശിക്ഷാനടപടികളും ദീര്‍ഘകാലം ജയില്‍വാസവും നേരിടേണ്ടിവരുമെന്നാണ് ഈ പ്രതിഷേധങ്ങളുടെ സംഘാടകരോട് എനിക്ക് പറയാനുള്ളത് എന്നും ട്രംപ് പറഞ്ഞു. 

ആഫ്രിക്കന്‍-അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ലോയ്ഡ് പോലീസ് പീഡനത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് യു.എസില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ആറാംദിവസവും യുഎസ്സില്‍ തുടരുകയാണ്. അക്രമങ്ങള്‍ വ്യാപകമായതിനെതുടര്‍ന്ന് 40 നഗരങ്ങളില്‍ കര്‍ഫ്യൂ  പ്രഖ്യാപിച്ചു.

75-ലധികം നഗരങ്ങളിലാണ് പ്രക്ഷോഭം നിയന്ത്രണാതീതമായത്. കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധങ്ങളില്‍ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ഫിലാഡല്‍ഫിയ, ലോസ് ആഞ്ജലിസ് എന്നിവിടങ്ങളില്‍ കണ്ണീര്‍വാതകവും റബ്ബര്‍ ബുള്ളറ്റും കുരുമുളക് സ്‌പ്രേയും ഉപയോഗിച്ചാണ് പോലീസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഒട്ടേറെ പോലീസ് വാഹനങ്ങള്‍ അഗ്‌നിക്കിരയായി. കടകള്‍ കൊള്ളയടിക്കപ്പെട്ടു. കൊള്ളയും തീവെപ്പും റോഡ് ഉപരോധവും തുടരുകയാണ്. 

ലൂയിസ്വിലില്‍ ഞായറാഴ്ചരാത്രി പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരു പ്രതിഷേധക്കാരന്‍ മരിച്ചു. രാജ്യത്താകെ 4400 പേര്‍ അറസ്റ്റിലായിട്ടുണ്ട്. പലയിടത്തും പോലീസുമായി കനത്ത ഏറ്റുമുട്ടല്‍ നടക്കുന്നു. ഇതേത്തുടര്‍ന്ന് പോലീസിനെ സഹായിക്കാന്‍ 15 സംസ്ഥാനങ്ങളിലായി 5000 നാഷണല്‍ ഗാര്‍ഡിനെയും വിന്യസിച്ചിട്ടുണ്ട്.

നൂറുകണക്കിന് പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിന് പുറത്തും അക്രമം തുടങ്ങിയതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഒരുമണിക്കൂറോളം ഭൂഗര്‍ഭ അറയിലേക്ക് മാറ്റി. ഭീകരാക്രമണമുണ്ടാവുമ്പോഴാണ് സാധാരണ പ്രസിഡന്റിനെ അതിസുരക്ഷാ അറയിലേക്ക് മാറ്റാറ്.

വൈറ്റ്ഹൗസിനടുത്തുള്ള സെയ്ന്റ് ജോണ്‍സ് എപിസ്‌കോപല്‍ ചര്‍ച്ചിന് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രധാനകെട്ടിടങ്ങള്‍ കൈയേറി. വൈറ്റ്ഹൗസിന്റെ ഗേറ്റിനുപുറത്ത് വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ഇതേത്തുടര്‍ന്ന് വൈറ്റ്ഹൗസിലെ വിളക്കുകള്‍ അധികൃതര്‍ അണച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ മുദ്രാവാക്യം വിളിച്ചവരെ നാഷണല്‍ ഗാര്‍ഡ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് തുരത്തിയത്.

Content Highlights:  Trump Orders Military Deployment In Washington says protest id Domestic Terror 

Content Highlights: