‘ഇറാൻ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നു, എന്നാൽ ഒരുപാട് വൈകി’; ഇറാന്റെ നേതൃത്വത്തെ ഇല്ലാതാക്കിയെന്ന് ട്രംപ്

#ന്യൂസ് ഡെസ്ക്
ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടൺ: അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ അതിനുള്ള സമയം ഒരുപാട് വൈകിയെന്നും യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടി നാലാം ദിനത്തിലേക്ക് കടന്ന വേളയിലാണ് ഇറാൻ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നുവെന്ന അവകാശവാദവുമായി അമേരിക്കൻ പ്രസിഡന്റ് രംഗത്തെത്തിയത്.

'ഇറാന്റെ പ്രതിരോധശേഷിയേയും നേതൃത്വത്തേയും യുഎസ് നശിപ്പിച്ചു. അവരുടെ വ്യോമപ്രതിരോധം, വ്യോമസേന, നാവികസേന, നേതൃത്വം എല്ലാം ഇല്ലാതെയായി. അവർ ചർച്ചയ്ക്ക് ആഗ്രഹിക്കുന്നു. അതിന് ഒരുപാട് വൈകിയെന്നാണ് എനിക്ക് പറയാനുള്ളത്’, ട്രംപ് പറഞ്ഞു.

ഇസ്രയേൽ-യുഎസ് സംയുക്തമായി ഇറാനെതിരേ തിരിഞ്ഞപ്പോൾ, ഗൾഫ് രാജ്യങ്ങളിലെ യുഎസ് വ്യോമതാവളങ്ങളും എണ്ണശുദ്ധീകരണ ശാലകളും ഇറാൻ ലക്ഷ്യം വെച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ട്രൂത്ത് സോഷ്യലിൽ ഇക്കാര്യം കുറിച്ചത്.

അന്തസ്സുള്ള ചർച്ചയ്ക്ക് ഇറാൻ തയ്യാറാണെന്ന് കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയുടെ പ്രതിനിധി ആയത്തുള്ള സയ്യിദ് അലി ഖമീനി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Content Highlights: Donald Trump claims Iran is seeking negotiations with the US., Trump stated that it is now 'too late' for such discussions., The statement was made amid escalating military tensions in the region., An Iranian representative reportedly expressed readiness for 'honorable' talks.