പിടിച്ചെടുത്ത യു എസ് സൈന്യത്തിന്റെ യുദ്ധക്കോപ്പുകള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താലിബാന്‍

ഹംവീയില്‍ പ്രകടനം നടത്തുന്ന താലിബാനികള്‍ | ഫോട്ടോ: എ.എഫ്.പി.
ഹംവീയില്‍ പ്രകടനം നടത്തുന്ന താലിബാനികള്‍ | ഫോട്ടോ: എ.എഫ്.പി.

കാബൂള്‍: അഫ്ഗാന്‍ കീഴടക്കിയപ്പോള്‍ പിടിച്ചെടുത്ത യുദ്ധക്കോപ്പുകള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താലിബാന്‍. നീണ്ട 20 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് അഫ്ഗാന്‍ വിടാനുള്ള തീരുമാനത്തെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ന്യായീകരിച്ചതിനു പിന്നാലെയാണിത്. 

കാണ്ഡഹാറിനു പുറത്തുള്ള ഹൈവേയില്‍ താലിബാന്‍ പതാകകള്‍ ഘടിപ്പിച്ച പച്ച ഹംവീകള്‍ കണ്ടതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണ്ഡഹാറിനു മുകളിലൂടെ പറക്കുന്ന ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററിന്റെ ക്യാപ്റ്റന്‍ പഴയ അഫ്ഗാന്‍ സൈന്യാംഗമാണെന്ന് അഭ്യൂഹമുണ്ട്. താലിബാന്‍ സേനയില്‍ പ്രാഗത്ഭ്യമുള്ള പൈലറ്റുമാരുടെ കുറവാണ് ഇതിനു കാരണമായി കണക്കാക്കപ്പെടുന്നത്. 

യു.എസ്, നാറ്റോ, അഫ്ഗാന്‍ ശക്തികള്‍ രണ്ട് ദശകങ്ങള്‍ നീണ്ട യുദ്ധത്തിനായി ഉപയോഗിച്ചിരുന്ന ട്രക്കുകളും ആക്രമണകാരികള്‍ നിയന്ത്രണത്തിലാക്കി. 

ഒരു വിമത ശക്തി എന്ന നിലയില്‍ നിന്നും അധികാരത്തിലേക്ക് ചുവട് മാറുന്ന താലിബാന്‍ വലിയ വെല്ലുവിളികളായിരിക്കും നേരിടുന്നത്. ഇതിന്റെ ഭാഗമായി വരാനിരിക്കുന്നത് വലിയൊരു മാനുഷിക ദുരന്തമായിരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പു നല്‍കി. 

അതേസമയം അഫാ്ഗാനില്‍ നിന്നു പിന്മാറാനുള്ള തീരുമാനം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച തീരുമാനമാണെന്ന് ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 

രണ്ടാഴ്ച കൊണ്ട് ഒരു ലക്ഷത്തില്‍പ്പരം ആളുകളെ ഒഴിപ്പിച്ച യുഎസ് സൈന്യത്തിന്റെ പിന്മാറ്റത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എങ്കില്‍പ്പോലും അസാധാരണമായ വിജയമെന്നാണ് ബൈഡന്‍ ഇതിനെ വിശേഷിപ്പിച്ചത്. 

'ചരിത്രത്തില്‍ ഇന്നേവരെ ഒരു രാജ്യവും ഇതു പോലെ ചെയ്തിട്ടില്ല. അമേരിക്കയ്ക്കു മാത്രമാണ് അതിനു പറ്റിയ കഴിവും സാമര്‍ത്ഥ്യവുമുള്ളത്'- ബൈഡന്‍ പറഞ്ഞു. 

Content Highlights: