ഇന്ത്യയിലേക്ക് തടസ്സമില്ലാതെ എണ്ണകയറ്റുമതി തുടരുമെന്ന് പുതിൻ; പ്രഖ്യാപനം യുഎസിന്‍റെ താരിഫ് സമ്മർദത്തിനിടെ

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി തടസ്സരഹിതമായി തുടരാന്‍ തയ്യാറാണെന്ന പ്രഖ്യാപനവുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍. റഷ്യയില്‍നിന്നുള്ള എണ്ണ കയറ്റുമതി നിര്‍ത്താന്‍ യുഎസ് ഇന്ത്യക്കുമേല്‍ വലിയ സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തിലാണ് പുതിന്റെ നിലപാട് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയുടെ ഊര്‍ജത്തിന്റെ വികസനത്തിന് ആവശ്യമായ എണ്ണ, ഗ്യാസ്, കല്‍ക്കരി തുടങ്ങിയവയ്ക്കെല്ലാം ആശ്രയിക്കാനാകുന്ന വിതരണക്കാരാണ് റഷ്യയെന്ന് ചര്‍ച്ചകള്‍ക്ക് പിന്നാലെ പുതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു പറഞ്ഞു. അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ എണ്ണ കയറ്റുമതി തടസ്സമില്ലാതെ തുടരാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം ഉറപ്പുനൽകിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിഉത്പന്നങ്ങള്‍ക്കു മേല്‍ അന്‍പതു ശതമാനം തീരുവ ചുമത്തിയത്. തുടർന്ന് എണ്ണവാങ്ങൽ നിർത്താനുള്ള വലിയ സമ്മർദവും ഇന്ത്യയ്ക്കുമേൽ യുഎസ് ചെലുത്തിയിരുന്നു. എന്നാൽ, ഇന്ത്യ ഇതിന് വഴങ്ങിയിരുന്നില്ല.
യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള പുതിന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനമായിരുന്നു കഴിഞ്ഞദിവസം നടന്നത്. ഊര്‍ജം, പ്രതിരോധം, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ പുതിനും മോദി യും തമ്മിൽ നിര്‍ണായക ചര്‍ച്ചകളും നടന്നിരുന്നു. 2026-ൽ മോസ്കോയിൽ നടക്കുന്ന 24-ാം വാർഷിക ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ പുതിൻ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ ഇരുരാജ്യവും 16 കരാറുകളിലാണ് ഒപ്പുവെച്ചത്.
Content Highlights: ready to continue uninterrupted fuel shipments to india says putin