പാകിസ്താനിലും പാറ്റാ പേടി; അവർ എല്ലാം തകിടം മറിക്കുമെന്ന് പാക് ആഭ്യന്തര മന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയേ തുടർന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തിന്റെ മാതൃകയിൽ പാകിസ്താനിലും കലാപങ്ങളുണ്ടായേക്കാമെന്ന് പാക് ആഭ്യന്തര മന്ത്രി മുഹ്‌സിൻ നഖ്‌വി. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന രോഷത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇന്ത്യയിലെ കോക്രോച്ച് ജനത പാർട്ടി പ്രക്ഷോഭത്തെ നഖ്‌വി പരാമർശിച്ചത്. പാകിസ്താനിലെ ഭരണകൂട സംവിധാനങ്ങൾ പൂർണ്ണമായും തകർന്നുവെന്ന് നഖ്‌വി സമ്മതിച്ചു. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയും വർദ്ധിച്ചുവരുന്ന കടബാധ്യതയും കാരണം, ഇന്ത്യയിലെ 'കോക്രോച്ച് പാർട്ടിയുടെ' മാതൃകയിലുള്ള യുവജന പ്രക്ഷോഭം പാകിസ്താനിലെ സകലതിനെയും അട്ടിമറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പെന്നോണം പറഞ്ഞു.
രാജ്യം കനത്ത കടക്കെണിയിലാണെന്നും ഓരോ വർഷവും കൂടുതൽ കടം വാങ്ങുകയല്ലാതെ അത് പരിഹരിക്കാൻ നടപടികൾ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തകർന്ന സിസ്റ്റത്തെ വലിച്ചിഴച്ചു കൊണ്ടുപോകാനാണ് കഴിഞ്ഞ 70 വർഷമായി രാജ്യം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്ക് ആവശ്യമുള്ളത് നൽകാൻ സർക്കാരിന് കഴിയുന്നില്ല. 'നിങ്ങൾക്ക് അവരെ യുവാക്കളെന്നോ പാറ്റകളെന്നോ എന്ത് വേണമെങ്കിലും വിളിക്കാം, പക്ഷേ, ഈ പാറ്റകൾ ഒന്നിച്ചുകൂടിയാൽ അവർക്ക് എല്ലാം മറിച്ചിടാൻ കഴിയും.' നഖ്‌വി പറഞ്ഞു.
ഇന്ത്യയിൽ പരീക്ഷാ ക്രമക്കേടുകൾക്കും പേപ്പർ ചോർച്ചയ്ക്കും എതിരെ അഭിജീത് ദീപികെയുടെ നേതൃത്വത്തിൽ നടന്ന കോക്രോച്ച് ജനത പാർട്ടിയുടെ (CJP) പ്രക്ഷോഭങ്ങളെ പരാമർശിച്ചാണ് നഖ്‌വി ഇങ്ങനെ പറഞ്ഞത്. പ്രതിഷേധങ്ങളെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ടി വരികയുംപേപ്പർ ചോർച്ച വിരുദ്ധ ബിൽ പാർലമെന്റ് പാസാക്കുകയും ചെയ്തിരുന്നു.
Content Highlights: Interior Minister Mohsin Naqvi acknowledges the collapse of Pakistan's governance system., Economic instability and debt are fueling youth anger similar to India's recent protests., The 'Cockroach Janata Party' (CJP) model is viewed as a potential catalyst for civil unrest., Severe criticism of the 70-year-old failing administrative structure in Pakistan.