പാകിസ്താനില്‍ ഭീകരാക്രമണം; 15 പേര്‍ കൊല്ലപ്പെട്ടു, 30 പേര്‍ക്ക് പരിക്ക്

Photo: x.com/RajaMuneeb
Photo: x.com/RajaMuneeb

പെഷവാര്‍: പാകിസ്താനിലെ സൈനികത്താവളത്തില്‍ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.  30 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ബന്നുവിലുള്ള സൈനികത്താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ആറ് പേര്‍ സാധാരണക്കാരാണ്. ഇതില്‍ മൂന്ന് കുട്ടികളും ഉള്‍പ്പെടും. 

രണ്ട് ചാവേര്‍ ആക്രമണങ്ങളാണ് നടന്നത്. ചാവേറുകള്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച രണ്ട് കാറുകള്‍ സൈനികത്താവളത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനങ്ങളില്‍ സൈനിക താവളത്തിന്റെ മതിലുകള്‍ തകര്‍ന്നതിന് പിന്നാലെ താവളത്തിനകത്തേക്ക് കടന്ന ആറോളം ഭീകരരെ സൈനികര്‍ വധിച്ചു.

താലിബാന്‍ പിന്തുണയിലുള്ള പാകിസ്താനിലെ ജെയ്ഷ് അല്‍ ഫുര്‍സാന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പാകിസ്താനില്‍ നിരന്തരം ഭീകരാക്രമണങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് ബന്നു. കഴിഞ്ഞ നവംബറിലുണ്ടായ കാര്‍ബോംബ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ജൂലായിലും ഒരു സൈനികത്താവളത്തിന് നേരെ ആക്രമണമുണ്ടായി.
 

Content Highlights: Terror attack on a Pakistan military base in Bannu killed 15, including 6 civilians and 3 children