പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം; ഏറ്റുമുട്ടലിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് താലിബാൻ

#ന്യൂസ് ഡെസ്ക്
ഗോസ്ത് പ്രവിശ്യയില്‍ സജ്ജരായിനില്‍ക്കുന്ന താലിബാന്‍  അംഗങ്ങള്‍ | ഫയല്‍ചിത്രം | Photo: AP
ഗോസ്ത് പ്രവിശ്യയില്‍ സജ്ജരായിനില്‍ക്കുന്ന താലിബാന്‍ അംഗങ്ങള്‍ | ഫയല്‍ചിത്രം | Photo: AP

കാബൂൾ: പാക്-അഫ്ഗാൻ അതിർത്തിയിൽ വീണ്ടും സംഘർഷം. ഏറ്റുമുട്ടലിൽ ആറ് പാകിസ്താനി സൈനികരെ വധിച്ചതായി താലിബാൻ സൈന്യം അവകാശപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ഖോസ്ത് പ്രവിശ്യയിലെ താനി ജില്ലയിലെ അതിർത്തിപ്രദേശത്ത് ഇരുസൈന്യവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

ഞായറാഴ്ച രാത്രിയോടെ ആരംഭിച്ച സംഘർഷം വൈകാതെ രൂക്ഷമായെന്നാണ് റിപ്പോർട്ട്. ഇരുവിഭാഗവും പരസ്പരം രൂക്ഷമായ വെടിവെപ്പും ഷെല്ലിങ്ങും നടത്തി. ഏറ്റുമുട്ടലിൽ ആറ് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന്റെ അവകാശവാദം. നിരവധി പാക് സൈനികർക്ക് പരിക്കേറ്റതായും ഇവർ പറയുന്നു. അതിർത്തിയിലെ ഒരു പാക് സൈനികപോസ്റ്റ് പിടിച്ചെടുത്തതായും താലിബാൻ അവകാശപ്പെട്ടു.

ഒരിടവേളയ്ക്ക് ശേഷമാണ് പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുന്നത്. പാകിസ്താനിൽ ആക്രമണങ്ങൾ നടത്തുന്ന തെഹ്‌രീകെ താലിബാൻ പാകിസ്താൻ(ടിടിപി) എന്ന സംഘടനയ്ക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടമാണ് പിന്തുണ നൽകുന്നതെന്ന് ആരോപിച്ചാണ് പാകിസ്താൻ അഫ്ഗാനെതിരേ ആക്രമണങ്ങൾ നടത്തിയിരുന്നത്. ഇതേച്ചൊല്ലി കഴിഞ്ഞ ഒക്ടോബർ മുതൽ പാകിസ്താനും അഫ്ഗാനും തമ്മിൽ അതിർത്തിയിൽ നിരന്തരം സംഘർഷമുണ്ടായിരുന്നു. ഇടയ്ക്ക് സംഘർഷത്തിന് അയവുവന്നെങ്കിലും ഫെബ്രുവരി അവസാനത്തോടെ വീണ്ടും സംഘർഷം രൂക്ഷമായി. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലടക്കം പാകിസ്താൻ വ്യോമാക്രമണം നടത്തി. ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും വ്യോമാക്രമണം നടത്തിയാണ് താലിബാൻ ഇതിന് തിരിച്ചടിച്ചത്. ഇതിനിടെ അഫ്ഗാനിലെ ആശുപത്രിയെ ലക്ഷ്യമിട്ടും പാകിസ്താൻ ആക്രമണം നടത്തിയിരുന്നു.

Content Highlights: Taliban forces claim to have killed six Pakistani soldiers in a 2026 border skirmish., The clash occurred in the Tani district of Khost province., Taliban reports capturing a Pakistani military post during the exchange., Escalating tensions follow a history of cross-border accusations regarding TTP activities.