ഹമാസ്താൻ ഉണ്ടാകാൻ സമ്മതിക്കില്ല, ഗാസയിൽ ഇനിയൊരു ഹമാസ് ഉണ്ടാകില്ല - നെതന്യാഹു

ടെൽ അവീവ്: ഗാസയിൽ 60 ദിവസത്തെ വെടിനിർത്തലിനായുള്ള അന്തിമ നിർദ്ദേശമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ ഹമാസിനെതിരേ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധാനന്തര ഗാസയിൽ ഹമാസ് ഉണ്ടാകില്ലെന്ന് നെതന്യാഹു പറഞ്ഞു.
'ഒരു ഹമാസ്താൻ ഉണ്ടാകില്ല, ഗാസയിൽ ഇനിയൊരു ഹമാസ് ഉണ്ടാകില്ല. നമുക്കൊരു തിരിച്ചുപോക്കില്ല. അത് അവസാനിച്ചു. എല്ലാ ബന്ദികളെയും മോചിപ്പിക്കും.' ട്രാൻസ്-ഇസ്രയേൽ പൈപ്പ്ലൈൻ സംഘടിപ്പിച്ച യോഗത്തിൽ നെതന്യാഹു പറഞ്ഞു.
അതേസമയം, ട്രംപ് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദ്ദേശങ്ങൾ ഹമാസ് മധ്യസ്ഥർ പരിശോധിക്കുകയാണ്. ഗാസയിലെ സംഘർഷം അവസാനിപ്പിക്കുകയും ഇസ്രയേൽ സേനയെ മേഖലയിൽനിന്ന് പിൻവലിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുന്ന കരാറാണ് ഹമാസ് ലക്ഷ്യമിടുന്നത്.
ഗാസയില്‍ വെടിനിര്‍ത്താൻ യുഎസ് മുന്നോട്ട് വച്ച വ്യവസ്ഥകള്‍ ഇസ്രയേല്‍ അംഗീകരിച്ചെന്ന് ട്രംപ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. വെടിനിര്‍ത്തലിനാണ് ഇസ്രയേല്‍ സമ്മതമറിയിച്ചതെന്നും ഈ കാലയളവില്‍ യുദ്ധം അവസാനിപ്പിക്കാന്‍ മറ്റുള്ളവരോടൊപ്പം താനും പ്രവര്‍ത്തിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. കരാര്‍ അംഗീകരിക്കുന്നതാണ് ഹമാസിന് നല്ലത്. ഗാസയിൽ ശാശ്വത സമാധാനം സ്ഥാപിക്കും. അന്തിമ നിര്‍ദേശങ്ങള്‍ ഖത്തറും ഈജിപ്തും അവതരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
Content Highlights: Israeli Prime Minister Benjamin Netanyahu vows 'there will be no Hamas' in postwar Gaza